ബംഗാളില്‍ സിപിഐ മുഖപത്രം നിര്‍ത്തുന്നു

കൊല്‍ക്കത്ത: സാമ്പത്തിക ബാധ്യത കാരണം അടുത്ത മാസം മുതല്‍ പാര്‍ട്ടിയുടെ ബംഗാളി മുഖപത്രമായ കാലാന്തര്‍ പ്രസിദ്ധീകരണം നിര്‍ത്തിവയ്ക്കാന്‍ സിപിഐ തീരുമാനിച്ചു. ദിനപത്രമായി കാലാന്തര്‍ ആദ്യം പ്രസിദ്ധീകരണം ആരംഭിച്ചത് 1966ലാണ്. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പിനു ശേഷം സിപിഐയുടെ രാഷ്ട്രീയ അടിത്തറ ശക്തിപ്പെടുത്തുന്നതില്‍ കാലാന്തര്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാലാണ് നവംബര്‍ മുതല്‍ പത്രം അച്ചടി നിര്‍ത്തുന്നതെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്വപന്‍ ബാനര്‍ജി പറഞ്ഞു. നേരത്തേ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പരസ്യം ലഭിച്ചിരുന്നു. പക്ഷേ, കഴിഞ്ഞ കുറച്ച് വര്‍ഷമായി ഇരു സര്‍ക്കാരുകളും പത്രത്തിനു പരസ്യം നിഷേധിച്ചു. ഇത് പത്രത്തിനു സാമ്പത്തിക ബാധ്യത വരുത്തിവച്ചുവെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് സാമ്പത്തിക ബാധ്യത കാരണം രണ്ടു തവണ പത്രം നിര്‍ത്തിവച്ചിരുന്നു.
അതേസമയം, സര്‍ക്കാരിന്റെ ബജറ്റ് ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ ശ്രദ്ധാപൂര്‍വം പരിശോധിച്ച ശേഷമാണ് പത്രങ്ങള്‍ക്ക് പരസ്യം നല്‍കുന്നതെന്ന് വാര്‍ത്താവിതരണ വകുപ്പിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു. സര്‍ക്കാര്‍ പരസ്യം ലഭിക്കുന്നില്ല എന്ന കാരണത്താല്‍ മാത്രം പത്രം നടത്താന്‍ കഴിയില്ല എന്നു പറയുന്നത് പരിഹാസ്യമാണ്. ഒരു സ്വകാര്യ സ്ഥാപനം നടത്തുന്ന പത്രത്തിനു സര്‍ക്കാര്‍ പരസ്യം നല്‍കണമെന്ന് ആവശ്യപ്പെടാന്‍ എങ്ങനെ സാധിക്കും? പരസ്യം നല്‍കുന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it