Sports

ഫ്രഞ്ച് ഓപണ്‍: ജോകോവിച്ച്-മുറേ ഫൈനല്‍

പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സിംഗിള്‍സ് ഫൈനലില്‍ പുരുഷ വിഭാഗത്തില്‍ നൊവാക് ജോകോവിച്ച് ആന്‍ഡി മുറേയെയും വനിത വിഭാഗത്തില്‍ നിലവിലെ ജേതാവായ സെറീന വില്യംസ് ഗബ്രീന്‍ മുഗുറുസയെയും നേരിടും.
ഫ്രഞ്ച് ഓപണില്‍ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ജോകോവിച്ചും മുറേയും പോരടിക്കാനൊരുങ്ങുന്നത്. സെമി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ സെര്‍ബിയന്‍ താരമായ ജോകോവിച്ച് ഓസ്ട്രിയയുടെ ഡൊമിനിക് തെയിമിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍: 6-2, 6-1, 6-4. നാലാം തവണയാണ് ജോകോവിച്ച് ഫ്രഞ്ച് ഓപണിന്റെ ഫൈനലിലെത്തുന്നത്.
എന്നാല്‍, ലോക രണ്ടാം നമ്പറായ ബ്രിട്ടന്റ മുറേ നിലവിലെ ചാംപ്യനും മൂന്നാം സീഡുമായ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിന്‍കയെ വീഴ്ത്തുകയായിരുന്നു. നാല് സെറ്റുകള്‍ക്കൊടുവിലാണ് മുറേയുടെ ജയം. സ്‌കോര്‍: 6-4, 6-2, 4-6, 6-2. ആദ്യമായാണ് മുറേ ഫ്രഞ്ച് ഓപണിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്.
വനിതകളില്‍ അമേരിക്കയുടെ ലോക ഒന്നാം നമ്പറായ സെറീന ഹോളണ്ടിന്റെ കിക്കി ബെര്‍ട്ടെന്‍സിനെ തോല്‍പ്പിക്കുകയായിരുന്നു. സ്‌കോര്‍: 7-6, 6-4.
ആസ്‌ത്രേലിയയുടെ സാമന്ത സ്‌റ്റോസറിനെതിരേയായിരുന്നു സ്പാനിഷ് താരമായ മുഗുറുസയുടെ ജയം. സ്‌കോര്‍: 6-2, 6-4.
അതേസമയം, മിക്‌സഡ് ഡബിള്‍സില്‍ കിരീടം ഇന്ത്യയിലേക്കെന്ന് ഉറപ്പായി. ഫൈനലില്‍ ലിയാണ്ടര്‍ പേസ്-മാര്‍ട്ടിന ഹിംഗിസ് ജോടി സാനിയ മിര്‍സ-ഇവാന്‍ ദോഡിങ് സഖ്യത്തെ നേരിടും.
Next Story

RELATED STORIES

Share it