malappuram local

ഫിഷര്‍മെന്‍ കോളനി ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ നടപടി; ആദ്യഘട്ടത്തില്‍ 80 വീടുകള്‍ നല്‍കും: ചെയര്‍മാന്‍

പൊന്നാനി: 120 വീടുകള്‍ അടങ്ങിയ ഫിഷര്‍മെന്‍ കോളനി ഗുണഭോക്താക്കള്‍ക്ക് കൈമാറാന്‍ നടപടി സ്വീകരിച്ചു തുടങ്ങിയതായി പൊന്നാനി നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി പറഞ്ഞു. മെട്രോമാന്‍ ഇ ശ്രീധരന്‍ ഇക്കാര്യത്തില്‍ ഇടപെട്ട് ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഇതു പ്രകാരം ആദ്യഘട്ടമെന്ന നിലയില്‍ ഉടന്‍ തന്നെ 80 വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറും. വീടുകളില്‍ താമസിക്കാനാവശ്യമായ അവസാനവട്ട മിനുക്കുപണികള്‍ ഉടന്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ഫിഷര്‍മെന്‍ കോളനി ഇ ശ്രീധരനും സംഘവും സന്ദര്‍ശിച്ചിരുന്നു. ഫിഷര്‍മെന്‍ കോളനി ഇതുവരെ ഗുണഭോക്കാതക്കള്‍ക്ക് നല്‍കിയില്ലന്ന് കഴിഞ്ഞ ദിവസം തേജസ് വാര്‍ത്ത നല്‍കിയിരുന്നു. കടലാക്രമണ ദുരിത ബാധിതര്‍ക്കായി നിര്‍മിച്ച ഈ വീടുകള്‍ ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. 7 വര്‍ഷം മുന്‍പ് എല്‍ഡിഎഫ് ഭരണകാലത്താണ് 120 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. തിരക്കിട്ട് ഉദ്ഘാടനം നടന്നെങ്കിലും വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കിയത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ്. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷമായി ഈ വീടുകള്‍ ഗുണഭോക്താക്കള്‍ക്ക് നല്‍കാന്‍ യു ഡിഎഫ് നഗരസഭാ ഭരണസമിതിക്ക് കഴിഞ്ഞില്ല. പദ്ധതിയുടെ ഗുണഭോക്തൃ വിഹിതമായ രണ്ടര ലക്ഷം രൂപ പൊന്നാനിയിലെ ഒരു വ്യവസായി സൗജന്യമായി നല്‍കിയിരുന്നു.
ഇത് ആഘോഷമാക്കി മാറ്റി മന്ത്രിയെ കൊണ്ട് നല്‍കിച്ചു എന്നതല്ലാതെ മറ്റൊന്നും കഴിഞ്ഞ നഗരസഭാ ഭരണ കാലയളവില്‍ ഉണ്ടായില്ല. കഴിഞ്ഞ എല്‍ഡിഎഫ് ഭരണകാലത്ത് പണി കഴിപ്പിച്ച പദ്ധതിയെന്നതുകൊണ്ട് തന്നെ ഈ വീടുകളുടെ കൈമാറ്റത്തിലും തുടര്‍ പ്രവര്‍ത്തനങ്ങളിലും പുതിയ നഗരസഭാ ഭരണസമിതിക്ക് കൂടുതല്‍ ബാധ്യതയുണ്ട്. എന്നാല്‍, പുതിയ ഭരണസമിതിയും വീടുകളുടെ കൈമാറ്റത്തില്‍ തുടക്കത്തില്‍ കുറ്റകരമായ മൗനത്തിലായിരുന്നു.
അസൗകര്യങ്ങള്‍ നിറഞ്ഞ വീടുകള്‍ നിര്‍മിച്ചതിനാല്‍ ഗുണഭോക്താക്കള്‍ വീടുകള്‍ കൈപ്പറ്റാന്‍ തയ്യാറാവുന്നില്ലെന്നാണ് യുസിഎഫ് ഭരണസമിതി വിശദീകരിച്ചിരുന്നത്. എന്നാല്‍, വീടുകളില്‍ താമസമാക്കാന്‍ തീരവാസികള്‍ സന്നദ്ധമാണെന്നും കൈമാറ്റത്തിന് തടസ്സം ഭരണസമിതിയുടെ പിടിപ്പുകേടാണെന്നുമാണ് അന്നത്തെ പ്രതിപക്ഷമായ എല്‍ഡിഎഫ് ഉന്നയിച്ചിരുന്നത്.
ഫിഷര്‍മെന്‍ കോളനി നിര്‍മാണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണം നിലനില്‍ക്കുന്നുണ്ടെങ്കിലും വീടുകളുടെ കൈമാറ്റത്തിന് ഇത് തടസ്സമാവില്ല. അവസാന മിനുക്കുപണികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ഇത് പൂര്‍ത്തിയാക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടായാല്‍ മാത്രമെ വീടുകളുടെ കൈമാറ്റം യാഥാര്‍ഥ്യമാവൂ. നിലവിലെ സാഹചര്യത്തില്‍ ഈ വീടുകള്‍ തകര്‍ന്നു കൊണ്ടരിക്കുകയാണ്. സാമൂഹിക വിരുദ്ധരുടെയും ലഹരി മാഫിയയുടെയും വിഹാര കേന്ദ്രമാണിപ്പോള്‍ ഈ വീടുകള്‍. പ്രദേശ വാസികള്‍ നിരവധി തവണ പരാതികള്‍ നല്‍കിയിട്ടും ഫലമുണ്ടായിട്ടില്ല.
Next Story

RELATED STORIES

Share it