Flash News

ഫാഷിസ്റ്റ് ഭീഷണിക്കെതിരേ പ്രതിരോധത്തിന്റെ കടലിരമ്പമായി പോപുലര്‍ ഫ്രണ്ട് സമ്മേളനം

ഫാഷിസ്റ്റ് ഭീഷണിക്കെതിരേ പ്രതിരോധത്തിന്റെ കടലിരമ്പമായി പോപുലര്‍ ഫ്രണ്ട് സമ്മേളനം
X




പി സി അബ്ദുല്ല

തിരുവനന്തപുരം: സര്‍ സിപിയെന്ന ജനവിരുദ്ധ ഭരണാധികാരിയെ മൂക്കുമുറിച്ചു നാടുകടത്തിയ തിരുവനന്തപുരത്തിന്റെ മണ്ണില്‍ പുതിയ കാലത്തിന്റെ ഫാഷിസ്റ്റ് ഏകാധിപതികള്‍ക്കും അവരുടെ വര്‍ഗീയ അജണ്ടകള്‍ക്കുമെതിരേ ജനകീയ പ്രതിരോധത്തിന്റെ കടലിരമ്പം തീര്‍ത്ത് പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനം.
പ്രതിഷേധങ്ങള്‍ വഴിപാടായും പ്രഹസനമായും ഏറെ കടന്നുപോയ സാക്ഷരകേരളത്തിന്റെ തലസ്ഥാന രാജവീഥികളില്‍ ഇന്നലെ മുഴങ്ങിയത് ഭരണകൂട വേട്ടയാടലില്‍ പതറില്ലെന്ന നവസാമൂഹിക വിപ്ലവപ്രസ്ഥാനത്തിന്റെ പതിരില്ലാത്ത പ്രഖ്യാപനം. അവകാശപ്പോരാട്ടങ്ങള്‍ക്കായുള്ള ജനകീയ ഇച്ഛാശക്തിയെ ഒരു ഭരണകൂടത്തിനും പിടിച്ചുകെട്ടാനാവില്ല എന്നതിന്റെ ചരിത്രവിളംബരമായി മാറി പോപുലര്‍ ഫ്രണ്ട് മഹാ സമ്മേളനം.
പൗരാവകാശങ്ങള്‍ക്കും ജനാധിപത്യ മൂല്യങ്ങള്‍ക്കുമെതിരായ സംഘപരിവാര കടന്നുകയറ്റങ്ങളെയും മോദിഭരണത്തിന്റെ മദപ്പാടുകളെയും പെരുംനുണകളുടെ മാധ്യമ ഭീകരതയെയുമൊക്കെ ഒരു ജനത എത്രമേല്‍ ജാഗ്രതയോടെ പ്രതിരോധിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് ഒഴുകിയെത്തിയ ജനമഹാസഞ്ചയത്തിന്റെ ആവേശം. അപവാദങ്ങളുടെയും ആരോപണങ്ങളുടെയും ഭയപ്പെടുത്തലുകളുടെയും വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞു നാടിന്റെ നാനാദിക്കുകളില്‍ നിന്നെത്തിയ വനിതകള്‍ അടക്കമുള്ള പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ നിലയ്ക്കാത്ത ആരവങ്ങളിലേക്കാണ് തലസ്ഥാന നഗരം ഇന്നലെ ഉണര്‍ന്നത്. ദുഷ്പ്രചാരണങ്ങള്‍ക്കെതിരേ ഞങ്ങള്‍ക്കും പറയാനുണ്ടെന്ന പോപുലര്‍ ഫ്രണ്ട് മുദ്രാവാക്യം തലസ്ഥാന നഗരത്തിന്റെ തന്നെ പൊതുവിളംബരമായി മാറുകയായിരുന്നു.
പോരാട്ടവും പ്രതീക്ഷയും സമാധാനവും സമൃദ്ധിയും പ്രതീകാത്മകമായി സമന്വയിച്ച മൂവര്‍ണക്കൊടിക്കീഴിലായിരുന്നു ഒരു പകല്‍ തലസ്ഥാന നഗരത്തിന്റെ കാതും മനസ്സും. റാലി വീക്ഷിക്കാന്‍ രാഷ്ട്രീയ-മതഭേദമെന്യേ ജനം ഏറെ നേരം കാത്തുനിന്നു. റാലി ആരംഭിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പേ മഹാനഗരം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാല്‍ നിറഞ്ഞുകവിഞ്ഞിരുന്നു.
സംഘപരിവാര ഭീഷണി തന്നെയാണ് രാജ്യം നേരിടുന്ന അടിസ്ഥാന വെല്ലുവിളിയെന്ന് ഊന്നിപ്പറയുന്നതായിരുന്നു ആദ്യന്തം ആവേശം തല്ലിയ റാലിയിലെ മുദ്രാവാക്യങ്ങളും നിശ്ചലദൃശ്യങ്ങളും. ആക്രമണോല്‍സുക ഹിന്ദുത്വത്തിന്റെ ഉപകരണമായി മോദി സര്‍ക്കാര്‍ മാറിയതിന്റെ വിപല്‍ക്കാഴ്ചകള്‍ റാലിയില്‍ ചിന്തോദ്ദീപകമായി ആവിഷ്‌കരിച്ചു. പശുവിന്റെ പേരില്‍ ഹിന്ദുത്വര്‍ നിര്‍ദയം കൊന്നൊടുക്കിയ ഹതഭാഗ്യര്‍ നിശ്ചലദൃശ്യങ്ങളില്‍ നോവുന്ന കാഴ്ചകളായി പുനര്‍ജനിച്ചു. കല്‍ബുര്‍ഗിക്കും പന്‍സാരെക്കും ധബോല്‍ക്കര്‍ക്കും ശേഷം ഗൗരി ലങ്കേഷില്‍ എത്തിനില്‍ക്കുന്ന അസഹിഷ്ണുതയുടെ നിറതോക്കും കൊലക്കത്തികളും എതിര്‍ശബ്ദങ്ങള്‍ക്കു നേരെ വീണ്ടും പതിയിരിക്കുന്നതും പോപുലര്‍ ഫ്രണ്ട് റാലി തുറന്നുകാട്ടി.
റാലി എത്തുന്നതിനും ഏറെ മുമ്പുതന്നെ പുത്തരിക്കണ്ടം മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. സമ്മേളനത്തിലെയും റാലിയിലെയും അഭൂതപൂര്‍വമായ സ്ത്രീജനപങ്കാളിത്തവും സവിശേഷശ്രദ്ധ പിടിച്ചുപറ്റി. ബഹുജനങ്ങളുടെ പ്രവാഹം അണമുറിയാതെ തുടരുന്നതിനിടെ പുത്തരിക്കണ്ടത്ത് പൊതുസമ്മേളനം ആരംഭിച്ചു. പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ദേശീയ ചെയര്‍മാന്‍ ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മൗലാനാ സജ്ജാദ് നുഅ്മാനി മുഖ്യപ്രഭാഷണം നടത്തി.
പി സി ജോര്‍ജ് എംഎല്‍എ, ജസ്റ്റിസ് കോല്‍സെ പാട്ടീല്‍ (പൂനെ), അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മൗലാനാ മഹ്ഫൂസുര്‍റഹ്മാന്‍, തേജസ് ചീഫ് എഡിറ്റര്‍ എന്‍ പി ചെക്കുട്ടി, മുന്‍മന്ത്രി എ നീലലോഹിതദാസന്‍ നാടാര്‍, പോപുലര്‍ ഫ്രണ്ട് ദേശീയ നിര്‍വാഹക സമിതിയംഗം ഇ എം അബ്ദുര്‍റഹ്മാന്‍, മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി എം കെ മനോജ് കുമാര്‍, പിഡിപി സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ക്കല രാജ്, ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാദില്‍ മമ്പഇ, നാഷനല്‍ വിമന്‍സ് ഫ്രണ്ട് അധ്യക്ഷ എ എസ് സൈനബ, മുസ്‌ലിം കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കായിക്കര ബാബു, ലത്തീന്‍ കത്തോലിക്കാ ഐക്യവേദി പ്രസിഡന്റ് അഡ്വ. ജയിംസ് ഫെര്‍ണാണ്ടസ്, മെക്ക വൈസ് പ്രസിഡന്റ് പ്രഫ. അബ്ദുര്‍റഷീദ്, ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍, എന്‍സിഎച്ച്ആര്‍ഒ കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, കാംപസ് ഫ്രണ്ട് കേരള പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍, അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it