ഫാഷിസത്തെ തുരത്താന്‍ മഹാസഖ്യമുണ്ടാക്കണം: എം മുകുന്ദന്‍

പത്തനംതിട്ട: പടിവാതിലിലെത്തിയ ഫാഷിസമെന്ന ഭൂതത്തെ തുരത്താന്‍ പുരോഗമന ശക്തികള്‍ ഒന്നിച്ചു മഹാസഖ്യം ഉണ്ടാക്കണമെന്ന് ഏഴുത്തുകാരന്‍ എം മുകുന്ദന്‍. അതിനായി ചെറിയ കലഹങ്ങള്‍ മറക്കണമെന്നും അദ്ദേഹം പറഞ്ഞു. എഴുത്ത്, സംസ്‌കാരം, പ്രതിരോധം’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു മുകുന്ദന്‍.
നമുക്കു ചുറ്റും ഒരുപാടു പ്രശ്‌നങ്ങളുണ്ട്. ഭക്ഷണത്തിന്റെ പേരില്‍ പോലും. ഡല്‍ഹിയില്‍ അലഞ്ഞു നടക്കുന്ന പശുക്കളെ കണ്ടാല്‍ വാഹനങ്ങള്‍ നിര്‍ത്തും. പക്ഷേ, മനുഷ്യനെ കണ്ടാല്‍ നിര്‍ത്തില്ല. ഒരുപക്ഷേ, കൊന്നിട്ടു പോവും. പശു പാവം മൃഗമാണ്. പക്ഷേ, ഇന്നു നമ്മള്‍ അതിനെ വെറുക്കുന്നു. ആരു കാരണമാണെന്നു ഓര്‍ക്കണം. പശുവിന്റെ ശാപം അവരുടെ മേല്‍ ഉണ്ടാവുമെന്ന് അവര്‍ അറിയുന്നില്ല. പശുവിന്റെ പേരില്‍ 27 പേര്‍ മരിച്ചു.
ലോകത്ത് എവിടെയുമുള്ള പ്രശ്‌നങ്ങളില്‍ നമ്മള്‍ വേദനിക്കും എന്നതാണു മലയാളിയായി ജനിച്ചതില്‍ ഏറ്റവും അഭിമാനകരം. നെല്‍സണ്‍ മണ്ടേലയെ ജയിലില്‍ നിന്നു മോചിപ്പിക്കണമെന്നു ചൊക്ലിയില്‍ ചുവരെഴുത്തു കണ്ടിട്ടുണ്ടു പണ്ട്. ആദിവാസികളെ മാറ്റിനിര്‍ത്തിയാല്‍ നമ്മള്‍ സമ്പന്നരാണ്. പക്ഷേ, മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മറന്ന് ആര്‍ഭാടത്തോടെ ജീവിക്കാന്‍ നമുക്കു കഴിയില്ല. അതുകൊണ്ടാണ് മധു കൊല്ലപ്പെട്ടപ്പോള്‍ നമ്മള്‍ വേദനിച്ചത്.
ഹിമാലയവും ഗംഗയുമാണ് ഇന്ത്യയെന്നു പറയുന്നവര്‍, ചെറിയവരുടെ തിരിച്ചടിയില്‍ അതു തിരിച്ചറിയും. ഭാരതം സൃഷ്ടിച്ചതു ചെറിയ മനുഷ്യരാണ്, മഹാഭാരതവും രാമായണവും ഭഗവദ്ഗീതയുമല്ല. സംവാദങ്ങളിലൂടെയാണ് ഇന്ത്യ ഉണ്ടായത്. ഇന്നു സംവാദങ്ങള്‍ക്കുള്ള ഇടങ്ങള്‍ ഇല്ലാതാവുന്നു. ഹോചിമിന്‍ എന്നേക്കാള്‍ ചെറിയ മനുഷ്യനായിരുന്നു. ഏഴടി വരെ ഉയരമുള്ള അമേരിക്കക്കാരെ ഹോചിമിന്‍ മുട്ടുകുത്തിച്ചില്ലേ? രാഷ്ട്രീയം, മതം, വിപണി, ലൈംഗികത, ആദിവാസി തുടങ്ങി പല മേഖലയിലും അധിനിവേശങ്ങളുണ്ട്.
എഴുത്തിനെയും സംസ്‌കാരത്തെയും വിലക്കുന്ന ലോകമാണിത്. ഗൗരി ലങ്കേഷിനെയും പന്‍സാരെയെയുമൊക്കെ കൊന്നപ്പോള്‍ പ്രതിരോധം കനത്തതേയുള്ളൂ. മനുഷ്യപക്ഷ പോരാട്ടങ്ങള്‍ വിജയിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
Next Story

RELATED STORIES

Share it