ഫസല്‍ വധം: കേസ് ഡയറി ഹാജരാക്കാന്‍ സിബിഐക്കു നിര്‍ദേശം

കൊച്ചി: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന പി കെ ഫസല്‍ കൊല്ലപ്പെട്ട സംഭവത്തിലെ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി സിബിഐക്കു നിര്‍ദേശം നല്‍കി. ഫസലിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഫസലിന്റെ സഹോദരന്‍ പി കെ അബ്ദുല്‍ സത്താര്‍ സമര്‍പ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് തേജസ് പത്രവിതരണക്കാരനായ ഫസല്‍ തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം വെട്ടും കുത്തുമേറ്റു കൊല്ലപ്പെട്ടത്. കേസില്‍ കാരായി രാജന്‍ അടക്കമുള്ള സിപിഎം പ്രവര്‍ത്തകരെയാണ് സിബിഐ പ്രതിയാക്കിയത്. പക്ഷേ, കൊലക്കു പിന്നില്‍ തങ്ങളാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകനായ സുബീഷ് എന്ന കുപ്പി സുബീഷ് മൊഴി നല്‍കിയിരുന്നതായി അബ്ദുല്‍ സത്താര്‍ ഹരജിയില്‍ പറയുന്നു. ഈ വാദം അന്വേഷിക്കേണ്ടതാണെന്നാണ് കേരള പോലിസ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. കൂത്തുപറമ്പ് പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ 2016ല്‍ മോഹനന്‍ എന്ന സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ചോദ്യം ചെയ്തപ്പോഴാണ് 2009ല്‍ കണ്ണവത്ത് പവിത്രന്‍ എന്ന സിപിഎം പ്രവര്‍ത്തകനെയും തലശ്ശേരിയില്‍ ഫസലിനെയും കൊന്നിട്ടുണ്ടെന്ന് സുബീഷ് കുറ്റസമ്മതമൊഴി നല്‍കിയതെന്നാണ് പോലിസിന്റെ വാദം. പക്ഷേ, കേരള പോലിസ് തങ്ങളുടെ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് സിബിഐ വാദിക്കുന്നത്.

Next Story

RELATED STORIES

Share it