Kollam Local

ഫയലുകളില്‍ ഒതുങ്ങി ചിതറ പോലിസ് സ്‌റ്റേഷന്‍

കടയ്ക്കല്‍: ഫയലുകളില്‍ ഒതുങ്ങി തീരുമാവാതെ ചിതറ പോലിസ് സ്‌റ്റേഷന്‍. നിലവില്‍ കടയ്ക്കല്‍ സര്‍ക്കിളിന്റെ കീഴിലുള്ള കടയ്ക്കല്‍ പോലിസ് സ്‌റ്റേഷന്‍ വിഭജിച്ചാണ് ചിതറ പഞ്ചായത്തിന്റെ  കീഴില്‍ ചിതറ പോലിസ് സ്‌റ്റേഷന്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. പോലിസ് സ്‌റ്റേഷന്‍ അനുവദിച്ചത് മുതല്‍ തന്നെ വിവാദങ്ങള്‍ തുടങ്ങിയിരുന്നു. നിലവിലെ ചിതറ പഞ്ചായത്ത് രണ്ടാക്കി മടത്തറ പഞ്ചായത്ത് രൂപീകരിക്കന്നമെന്നും അതിന്റെ കീഴില്‍ പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കണമെന്നുമൊക്കെയായിരുന്നു തീരുമാനങ്ങള്‍. അതിനെ തുര്‍ന്ന് ചിതറ പഞ്ചായത്ത് നില നില്‍ക്കുന്ന കിഴക്കുംഭാഗത്തെ കെട്ടിടത്തിന് മുകളില്‍ സ്‌റ്റേഷനുള്ള സൗകര്യം ഒരുക്കാമെന്നും ആലോചനയുണ്ടായിരുന്നു. എന്നാല്‍ പല എതിര്‍പ്പുകള്‍ മൂലം ചിതറ പഞ്ചായത്തിന്റെ  കീഴിലുള്ള വളവുപച്ച മാര്‍ക്കറ്റിനകത്തുള്ള കെട്ടിടം സ്‌റ്റേഷനു വേണ്ടി എടുക്കാന്‍ തീരുമാനിക്കുകയും നാട്ടുകാരുടെ സഹായത്താല്‍ പോലിസ് സ്‌റ്റേഷന്‍ നിര്‍മാണ കമ്മിറ്റി രൂപീകരിക്കുകയും ആ കമ്മറ്റിയുടെയും  പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ പണം സ്വരൂപിച്ചു കെട്ടിടം പൂര്‍ത്തിയാക്കുകയും ചെയ്തു. അന്ന് ഭരണത്തില്‍ ഉണ്ടായിരുന്ന യുഡിഎഫ് സര്‍ക്കാര്‍ ആഭ്യന്തര മന്ത്രിയെ കൊണ്ട് ചിതറ പോലിസ് സ്‌റ്റേഷന്‍ കെട്ടിടം ഉദ്ഘാടനവും ചെയ്യിച്ചു. വളവു പച്ച പോലിസ് സ്‌റ്റേഷന്‍ എന്ന് പറഞ്ഞ് അന്ന് ആ കെട്ടിടം നാട്ടുകാരുടെ സഹായത്തോടെ പൂര്‍ത്തിയാക്കുകയും പിന്നീട് അതിന് ചിതറ പോലിസ് സ്‌റ്റേഷന്‍ എന്ന് പേര് നല്‍കിയതുമായി വിവാദങ്ങള്‍ നടന്നിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതുവരെയും ഇതിനെ കുറിച്ച് അധികാരികള്‍ ഒരു അക്ഷരം പോലും മിണ്ടാത്ത അവസ്ഥയാണ.് നിരവധി തവണ അധികൃതര്‍ക്ക് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും ഇതുവരെയും യാതൊരു  നടപടിയും ഉണ്ടായിട്ടില്ല. എന്നാല്‍ വലിയ ആവേശത്താല്‍ ഉദ്ഘാടനം ചെയ്തതിന് പിന്നില്‍ രാഷ്ട്രിയ ലക്ഷ്യം ഉണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇന്ന് ഈ കെട്ടിടം കാടുകയറി നായ്ക്കളുടെയും ഇഴജന്തുക്കളുടെ താവളമായി മാറി. ചിതറ പോലിസ് സ്‌റ്റേഷന്‍ എന്നത് ബോര്‍ഡില്‍ മാത്രം ഒതുങ്ങുകയും ചെയ്തു.
Next Story

RELATED STORIES

Share it