ernakulam local

ഫഌറ്റ് നല്‍കാമെന്ന് പറഞ്ഞ് മേത്തര്‍ ഗ്രൂപ്പ് കബളിപ്പിച്ചതായി പരാതി



കൊച്ചി: കൊച്ചിയില്‍ ഫഌറ്റ് വാഗ്ദാനം നല്‍കി പ്രവാസിമലയാളികളില്‍ നിന്നും കോടികള്‍ തട്ടിയെടുത്ത പ്രമുഖ കമ്പനിയായ മേത്തര്‍ ഗ്രൂപ്പിനെതിരെ നിയമനടപടികളുമായി തട്ടിപ്പിനിരയായവര്‍ രംഗത്ത്. പണം നല്‍കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഫഌറ്റ് നല്‍കാതെ കമ്പനി അലംഭാവം തുടരുന്ന സാഹചര്യത്തില്‍ മേത്തര്‍ ഗ്രൂപ്പിനെതിരെ തിരുവനന്തപുരം കണ്‍സ്യൂമര്‍കോടതിയില്‍ കേസ് ഫയല്‍ ചെയ്തതായും തൃക്കാക്കര പോലിസില്‍ പരാതി നല്‍കിയതായും ഫഌറ്റിനായി പണം നല്‍കി തട്ടിപ്പിനിരയായവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കാക്കനാട് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡില്‍ നിര്‍മിക്കുന്ന ‘’എസ്‌പെരന്‍സ’’ എന്ന ഫഌറ്റിനായി 2007ലാണ് പ്രമുഖ കമ്പനിയായ മേത്തര്‍ ഗ്രൂപ്പുമായി 150ല്‍പരം പ്രവാസികളുള്‍പ്പെടെയുള്ളവര്‍ കരാറിലേര്‍പ്പെടുന്നത്. 2008ല്‍ നിര്‍മാണം ആരംഭിച്ച് 2010ല്‍ പൂര്‍ത്തിയാക്കി ഫഌറ്റുകള്‍ കൈമാറുമെന്നാണ് കെഎംഐ മേത്തര്‍ ചെയര്‍മാനായ കമ്പനി ഉപഭോക്താക്കളെ അറിയിച്ചിരുന്നതെന്നും  ഈ പേരില്‍ തങ്ങളില്‍ ഭൂരിഭാഗം പേരില്‍ നിന്നും 95 ശതമാനം തുകയും ഇവര്‍ കൈപ്പറ്റിയതായും കണ്ണൂര്‍ സ്വദേശി അബ്ദുള്‍ ഖാദര്‍ പാണക്കാട്ട് പറഞ്ഞു.  എന്നാല്‍ 2010 കഴിഞ്ഞിട്ടും ഫഌറ്റുകള്‍ നല്‍കാത്തതിനെ തുടര്‍ന്ന് പണം നല്‍കിയവര്‍ മേത്തര്‍ ഗ്രൂപ്പ് ചെയര്‍മാനുമായി പലതവണ ബന്ധപ്പെടുമ്പോള്‍  മൂന്നോ, നാലോ മാസങ്ങള്‍ക്കുള്ളില്‍ പണി പൂര്‍ത്തിയാക്കി ഫഌറ്റ് കൈമാറുമെന്ന് ഉറപ്പുപറഞ്ഞെങ്കിലും നാളിതുവരെയായിട്ടും നടപടിയൊന്നുമുണ്ടായിട്ടില്ലെന്നും ഇവര്‍ പറയുന്നു.  ഫഌറ്റ് നിര്‍മാണ കമ്പനിയുടെ തട്ടിപ്പില്‍ പ്രവാസികള്‍ക്ക് നഷ്ടമായത് കോടികളാണ്. ഇതില്‍ ബാങ്ക് ലോണ്‍ എടുത്ത് നല്‍കിയവരും ഉള്‍പ്പെടും. പത്ത് വര്‍ഷം പിന്നിട്ടിട്ടും ബില്‍ഡിങിന്റെ പണി പൂര്‍ത്തീകരിച്ച് ഫഌറ്റുകള്‍ കൈമാറാത്ത സാഹചര്യത്തിലാണ് നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.  അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, പ്രവാസിമലയാളികളായ ജോര്‍ജ് പോള്‍, ജേക്കബ് ദേവന്‍കാട് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it