malappuram local

പ്ലാറ്റ്‌ഫോമിന് മേല്‍ക്കൂരയില്ല : അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്നവര്‍ കുട കൂടി കരുതണം



പെരിന്തല്‍മണ്ണ: മഴക്കാലമായതോടെ അങ്ങാടിപ്പുറം റെയില്‍വേ സ്‌റ്റേഷനില്‍ എത്തുന്ന യാത്രക്കാര്‍ കുട ചൂടി നില്‍ക്കേണ്ട ഗതികേടില്‍. രാജ്യറാണിയടക്കം ദിവസേന പതിനാല് തീവണ്ടികള്‍ കടന്നുപോവുന്ന നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാതയിലെ ഏറ്റവും വലിയ സ്‌റ്റേഷനായ അങ്ങാടിപ്പുറം സ്‌റ്റേഷനിലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച രണ്ടാം നമ്പര്‍ പ്ലാറ്റ്‌ഫോമിന് മുകളില്‍ മേല്‍ക്കൂരയോ യാത്രക്കാര്‍ക്ക് മഴ ഏല്‍ക്കാതെ വിശ്രമിക്കാന്‍ ഇരിപ്പിടമോ ഇല്ല. ഇവിടെ ട്രെയിനിനായി കാത്തുനില്‍ക്കുന്നവര്‍ മഴപെയ്താല്‍ കുടയെ ആശ്രയിക്കുകയോ അല്ലെങ്കില്‍ മഴ നനയുകയോ വേണം. മാത്രമല്ല, ഈ പ്ലാറ്റ്‌ഫോം എഫ്‌സിഐ ഗോഡൗണിനോട് ചേര്‍ന്നായതിനാല്‍ ഗോഡൗണിന് വെളിയില്‍ വീണുകിടക്കുന്ന ധാന്യങ്ങള്‍ മഴവെള്ളത്തില്‍ കിടന്ന് ആഴുകിയതിന്റെ ദുര്‍ഗന്ധവും സഹിക്കണം. കുടയുണ്ടെങ്കില്‍ തന്നെ ട്രെയിന്‍ കേറുന്ന സമയത്ത് അടക്കേണ്ടിവരുന്നതിനാല്‍ ഭാഗികമായി നനയുകയും ചെയ്യും. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലാവട്ടെ ഉള്ളത് ചെറിയ മൂന്ന് മേല്‍ക്കുരയും ഏതാനും ഇരിപ്പിടങ്ങളും മാത്രം. തിരുവനന്തപുരം ആര്‍സിസിയിലേക്ക് പോവുന്നതും വരുന്നതുമായ രോഗികളടക്കം ഇവിടെയെത്തുന്ന ആയിരത്തോളം യാത്രക്കാരില്‍ രണ്ടാം പ്ലാറ്റ്‌ഫോമിനെ ആശ്രയിക്കുന്നവര്‍ ട്രെയിന്‍ വരുന്നത് വരെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ കാത്തിരിക്കുകയും ട്രെയിന്‍ വരുമ്പോള്‍ പാളം മുറിച്ച് കടന്ന് രണ്ടാം പ്ലാറ്റ്‌ഫോലെത്തുകയുമാണ് പതിവ്. മേല്‍ക്കുരയും ഇരു പ്ലാറ്റ്‌ഫോമുകളെ കൂട്ടിച്ചേര്‍ക്കുന്ന ഫൂട്ട് ഓവര്‍ബ്രിഡ്ജും വേണമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷനും സംഘടനകളും നിരന്തരം ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. മഴ ശക്തിയാവുന്നതിന് മുമ്പ് മേല്‍ക്കുര നിര്‍മിക്കാനുള്ള നടപടിവേണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it