Flash News

പ്രോഗ്രസ് റിപോര്‍ട്ട് പൊതുചര്‍ച്ചയ്ക്കു വച്ച് സംസ്ഥാന സര്‍ക്കാര്‍

പ്രോഗ്രസ് റിപോര്‍ട്ട്  പൊതുചര്‍ച്ചയ്ക്കു വച്ച് സംസ്ഥാന സര്‍ക്കാര്‍
X




തിരുവനന്തപുരം: ജനാധിപത്യത്തിനു പുതിയ മാനം പകര്‍ന്ന് പ്രകടനപത്രികയുടെ അവലോകന റിപോര്‍ട്ടുമായി പിണറായി സര്‍ക്കാര്‍. 'പ്രോഗ്രസ് റിപോര്‍ട്ട്' ഇന്ന് കോഴിക്കോട്ടു നടക്കുന്ന മന്ത്രിസഭാ വാര്‍ഷികത്തിന്റെ സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിനിമാ സംവിധായകന്‍ രഞ്ജിത്തിന് നല്‍കി പ്രകാശനം ചെയ്യും. എല്‍ഡിഎഫ് പ്രകടനപത്രികയില്‍ മുന്നോട്ടുവച്ചിരുന്ന 35 ഇനപരിപടിയുടെ അവലോകനമാണ് പ്രോഗ്രസ് റിപോര്‍ട്ടിലുള്ളത്. ഒരോ വര്‍ഷവും നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ഇതു സംബന്ധിച്ച് പൊതുജനങ്ങളുമായി ചര്‍ച്ച ചെയ്ത് അവരുടെ അഭിപ്രായങ്ങള്‍കൂടി സ്വീകരിച്ച് ഭാവിപരിപാടികള്‍ ആസൂത്രണം നടത്തുകയും ചെയ്യുമെന്ന് പ്രകടനപത്രികയില്‍ത്തന്നെ പറഞ്ഞിരുന്നു. ആ വാഗ്ദാനംകൂടി പാലിക്കുന്നു എന്ന മുഖ്യമന്ത്രിയുടെ മുഖക്കുറിപ്പോടെയാണ് റിപോര്‍ട്ട് പുറത്തിറങ്ങുന്നത്. വികസനവിദഗ്ദ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും സര്‍ക്കാരിന്റെ പ്രവര്‍ത്തനം വസ്തുനിഷ്ഠമായി വിലയിരുത്താന്‍ സഹായകമാവുന്ന രീതിയിലാണ് അവലോകനം. ആദ്യവര്‍ഷം തുടങ്ങാന്‍ കഴിയാത്ത പരിപാടികള്‍ അങ്ങനെതന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ജനങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ട കാര്യങ്ങള്‍ വിവാദങ്ങളെ ഭയന്നു ചെയ്യാതിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ സമീപനമാണ് റിപോര്‍ട്ടിലുളളത്. തുടങ്ങാന്‍ കഴിയാത്ത ഏതെങ്കിലും കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആരെങ്കിലും വിവാദമുണ്ടാക്കുമോ എന്ന ആശങ്ക സര്‍ക്കാരിനില്ലെന്നു വ്യക്തമാക്കുന്ന തുറന്ന സമീപനമാണു പ്രോഗ്രസ് റിപോര്‍ട്ടിന്റേത്. തുടര്‍ച്ചയായ സാമൂഹിക ഓഡിറ്റിങ്ങിനു സഹായകമാവും വിധം ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അപ്പപ്പോള്‍ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയും ചെയ്യും എന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. വകുപ്പുതിരിച്ചുള്ള പതിവ് അവലോകനത്തില്‍നിന്നു വ്യത്യസ്തമായി പല വകുപ്പുകള്‍ ചേര്‍ന്നു നടപ്പാക്കുന്ന പരിപാടികളുടെ പുരോഗതി എന്ന നിലയിലാണ് പരിശോധിക്കുന്നത്. വിവാദവും തര്‍ക്കവും സൃഷ്ടിക്കാതെ സൃഷ്ടിപരമായ വിമര്‍ശനവും നിര്‍ദ്ദേശങ്ങളും ക്ഷണിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യം. ഒരു സ്വയംപരിശോധനയുടെകൂടി ഭാഗമാണിത് എന്നു മുഖ്യമന്ത്രിതന്നെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. തികച്ചും പുതുമയാര്‍ന്ന ഈ പ്രോഗ്രസ് റിപോര്‍ട്ടിനൊടുവില്‍ പൊതുജനങ്ങളുടെ അഭിപ്രായനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിട്ടുമുണ്ട്. പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പത്മശ്രീ മീനാക്ഷി ഗുരുക്കള്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും. മന്ത്രിമാരായ ടിപി രാമകൃഷ്ണന്‍, ഡോ. ടിഎം തോമസ് ഐസക്ക്, മാത്യൂ ടി തോമസ്, രാമചന്ദ്രന്‍ കടന്നപ്പളളി, തോമസ് ചാണ്ടി, കടകംപളളി സുരേന്ദ്രന്‍ എംപിമാരായ എംകെ രാഘവന്‍, എംപി വീരേന്ദ്രകുമാര്‍, മുല്ലപ്പളളി രാമചന്ദ്രന്‍, എംഐ ഷാനവാസ്, പ്രതിപക്ഷ ഉപനേതാവ് ഡോ. എംകെ മുനീര്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ, കലക്ടര്‍ യുവി ജോസ് സംസാരിക്കും. സമ്മേളനത്തിനുശേഷം ചലച്ചിത്ര പിന്നണി ഗായകരുടെ ഗാനസന്ധ്യ അരങ്ങേറും.


[related]
Next Story

RELATED STORIES

Share it