malappuram local

പ്രാരംഭ ഇടപെടല്‍ കേന്ദ്രം സ്വന്തം കെട്ടിടത്തിലേക്ക്

മലപ്പുറം: വൈകല്യങ്ങള്‍ എത്രയും നേരത്തെ കണ്ടെത്തുന്നതിനും അനുയോജ്യമായ ഇടപെടലുകള്‍ നടത്തുന്നതിനുമായി സാമൂഹിക നീതി വകുപ്പിനു കീഴിലുള്ള ജില്ലാ പ്രാരംഭ ഇടപെടല്‍ കേന്ദ്രത്തിനായി സ്വന്തം കെട്ടിടം ഒരുങ്ങുന്നു.
തിരൂരങ്ങാടി താലൂക്ക് ആശുപത്രി വളപ്പിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയ   കെട്ടിടം വരുന്നത്. 2014ല്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ച കേന്ദ്രത്തിന് 3.40 കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുക. വൈകല്യങ്ങള്‍ പ്രത്യേകിച്ചും മാനസിക വൈകല്യങ്ങള്‍, ബഹു വൈകല്യങ്ങള്‍, ഓട്ടിസം തുടങ്ങിയവ എത്രയും നേരത്തെ കണ്ടെത്തി, ആവശ്യമായ തെറാപ്പികളും ചികില്‍സകളും കേന്ദ്രത്തിലൂടെ ലഭ്യമാക്കുന്നുണ്ട്. കേരള സാമൂഹികനീതി വകുപ്പിനു വേണ്ടി കേരള സാമൂഹിക സുരക്ഷാ മിഷനും ആരോഗ്യ വകുപ്പും സംയുക്തമായാണ് കേന്ദ്രത്തിന്റെ നിര്‍വഹണ ചുമതല വഹിക്കുന്നത്. കേരള സാമൂഹിക സുരക്ഷാ മിഷനാണ് കെട്ടിടം നിര്‍മിക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട വിഭാഗത്തിനാണ് നിര്‍മാണ ചുമതല.
കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫിസര്‍, ഡെന്റിസ്റ്റ്, ഓഡിയോളജിസ്റ്റ്്, സ്്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, സൈക്കോളജിസ്റ്റ്, ഡെന്റല്‍ ഹൈജീനിസ്റ്റ്, സ്റ്റാഫ് നഴ്‌സ് എന്നിവരുടെ സേവനം നിലവില്‍ ലഭ്യമാണ്. രക്ഷിതാക്കള്‍ക്കുപ്പെടെ വിപുലമായ സൗകര്യങ്ങളോടെയാണ് സ്വന്തം കെട്ടിടം വരുന്നത്. ലിഫ്റ്റ് സൗകര്യമുള്‍പ്പെടെയുള്ള കെട്ടിട നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ പുതുതായി അഞ്ച് തെറാപ്പി റൂമുകള്‍, ഒരു ഹൈഡ്രോ തെറാപ്പി റൂം, അസസ്‌മെന്റ് റൂം, ഗ്രൂപ്പ് തെറാപ്പി റൂം, അഡ്മിനിസ്‌ട്രേഷന്‍ ഹാള്‍, കോ-ഓഡിനേറ്റര്‍ ഹാള്‍, സ്റ്റാഫ് റൂം, ഭിന്നശേഷി സൗഹൃദ റാമ്പ് എന്നിവ പ്രവര്‍ത്തന സജ്ജമാവും. നിലവില്‍ പ്രതിമാസം ശരാശരി 200 പേര്‍ കേന്ദ്രത്തില്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. സ്വന്തം കെട്ടിടവും സൗകര്യങ്ങളുമാവുന്നതോടെ ഭാരിച്ച ചികില്‍സാ ചിലവ് വരുന്ന ഈ മേഖലയില്‍ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നവര്‍ കൂടി ചികില്‍സയ്ക്കായി കേന്ദ്രത്തിലെത്തും.
Next Story

RELATED STORIES

Share it