Flash News

പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ പീഡിപ്പിച്ച സംഭവം: പ്രതിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി



കുന്നംകുളം: കിഴൂരില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച 17കാരനെ തൃശൂര്‍ പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. ബോര്‍ഡിന്റെ തീരുമാനപ്രകാരം പ്ലസ് വണ്‍ വിദ്യാര്‍ഥിയായ 17കാരനെ രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി. നാലു ദിവസം മുമ്പാണ് കിഴൂര്‍ ചണ്ടിക്കുന്നില്‍ നാല്, അഞ്ച്, ഏഴര വയസ്സ് പ്രായമുള്ള പെണ്‍കുട്ടികളെ 17കാരന്‍ പീഡിപ്പിച്ചതായി കുന്നംകുളം പോലിസില്‍ പരാതി ലഭിച്ചത്. തൃശൂര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ  വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് 17കാരന്‍ അയല്‍വാസിയായ പെണ്‍കുട്ടികളെ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് ആണ്‍കുട്ടിക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെ വീട്ടുകാര്‍ ഒളിവില്‍ പോയി. ഇതിനിടെ പെണ്‍കുട്ടികളുടെ രക്ഷിതാക്കളെ സ്വാധീനിച്ച് ബിജെപി പ്രവര്‍ത്തകനായ പ്രതിയെ സംരക്ഷിക്കാനുള്ള നീക്കം പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്നു. പ്രതിക്കായി പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ ബുധനാഴ്ച ബിജെപി നേതാക്കള്‍ തന്നെ ആണ്‍കുട്ടിയെ അന്വേഷണ ഉദ്യോഗസ്ഥനായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിന്റെ ഓഫിസില്‍ എത്തിച്ചു. പെണ്‍കുട്ടികളുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയെങ്കിലും രക്ഷിതാക്കള്‍ സമ്മതിക്കാത്തതിനാല്‍ ശാരീരിക പരിശോധന നടത്താനായില്ല. ബിജെപി നേതാക്കളുടെ ഭീഷണിയെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ ശാരീരിക പരിശോധനകള്‍ക്ക് സമ്മതിക്കാത്തതെന്നും ആക്ഷേപമുണ്ട്. മേഖലയിലുള്ള മറ്റ് കുട്ടികള്‍ക്കു നേരെയും പീഡനമുണ്ടായിട്ടുണ്ടോ എന്നറിയുന്നതിന് കൗണ്‍സലിങ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാനുള്ള നീക്കത്തിലാണ് പോലിസ്. കുരുന്നുകളെ പീഡിപ്പിച്ച സംഭവത്തില്‍ കുറ്റക്കാരനായ വിദ്യാര്‍ഥിയെ സംരക്ഷിക്കാനുള്ള ബിജെപി നീക്കം അപലപനീയമാണെന്ന് മഹിളാ അസോസിയേഷന്‍ കുന്നംകുളം ഏരിയാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it