പ്രസിഡന്റ് സ്ഥാനാര്‍ഥി നിര്‍ണയം: സൂപ്പര്‍ ട്യൂസ്‌ഡേയില്‍ പ്രതീക്ഷയോടെ യുഎസ്

വാഷിങ്ടണ്‍: യുഎസില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്ന സൂപ്പര്‍ ട്യൂസ്‌ഡേ പ്രൈമറി വോട്ടെടുപ്പു തുടങ്ങി. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെയും റിപബ്ലിക്കന്‍ പാര്‍ട്ടിയിലെയും സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതിനായി 12 സംസ്ഥാനങ്ങളില്‍ ഒരുമിച്ചു വോട്ടെടുപ്പ് നടക്കുന്നതിനാലാണ് സൂപ്പര്‍ ട്യൂസ്‌ഡേ എന്നു വിളിക്കുന്നത്.
കിഴക്ക് വെര്‍മോണ്ട് മുതല്‍ തെക്ക് ടെക്‌സാസ്, ജോര്‍ജിയ വരെയുള്ള 12 സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ്.
നേരത്തേ വോട്ടെടുപ്പ് നടന്ന നാലില്‍ മൂന്നു സംസ്ഥാനങ്ങളിലും റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഡൊണാള്‍ഡ് ട്രംപാണ് വിജയം നേടിയത്. അതേസമയം, ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ഹിലരി ക്ലിന്റനാണ് മുന്നിട്ടു നില്‍ക്കുന്നത്. സൂപ്പര്‍ ട്യൂസ്‌ഡേയില്‍ വെര്‍ജിനിയയില്‍ ആരംഭിച്ച വോട്ടെടുപ്പ് അലാസ്‌കയിലാണ് അവസാനിച്ചത്. 12ല്‍ 11 സംസ്ഥാനങ്ങളിലും ട്രംപ് വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നത്. അലബാമ, അര്‍ക്കന്‍സാസ്, ജോര്‍ജിയ, മാസച്ചുസിറ്റ്‌സ്, ഒക്ലഹോമ, ടെന്നിസീ, ടെക്‌സാസ്, വെര്‍മോണ്ട്, വിര്‍ജിനിയ, അലാസ്‌ക, മിനസോത്ത, കൊളറാഡോ എന്നിവിടങ്ങളിലാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്.
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ് ഏറെ നിര്‍ണായകമായിരിക്കും ഈ വോട്ടെടുപ്പ്. പ്രൈമറി ഘട്ടത്തില്‍ എതിരാളി ബേണി സാന്‍ഡേഴ്‌സണേക്കാള്‍ നാലു ശതമാനം മാത്രം ഭൂരിപക്ഷമുള്ള ഹിലരിക്ക് ഇന്നലത്തെ വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടാനായാല്‍ അത് നേട്ടമാകും.
സൂപ്പര്‍ ട്യൂസ്‌ഡേയിലെ ഫലം വരുന്നതോടെ ഡെമോക്രാറ്റിക്, റിപബ്ലിക്കന്‍ പാര്‍ട്ടികളിലെ സ്ഥാനാര്‍ഥികളുടെ ചിത്രം ഏറക്കുറേ വ്യക്തമാവും. കഴിഞ്ഞ ദിവസം സൗത്ത് കാരലൈനയില്‍ നടന്ന പ്രൈമറിയില്‍ വന്‍ വിജയം നേടിയ ഹിലരി ആത്മവിശ്വാസത്തിലാണ്. എതിരാളി ബേണി സാന്‍ഡേഴ്‌സണ് 23 ശതമാനം വോട്ടുകള്‍ മാത്രം ലഭിച്ചപ്പോള്‍ ഹിലരിക്ക് ലഭിച്ചത് 73 ശതമാനമായിരുന്നു.
റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കും വോട്ടെടുപ്പ് നിര്‍ണായകമാണ്. ഡൊണാള്‍ഡ് ട്രംപ്, മാര്‍ക്കോ റൂബിയോ, ടെഡ് ക്രൂസ് എന്നിവരാണ് റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നു പ്രൈമറിയില്‍ ജനവിധി തേടുന്നത്.
Next Story

RELATED STORIES

Share it