പ്രവാസിച്ചിട്ടി: 25 മുതല്‍ വരിസംഖ്യ സ്വീകരിക്കും - തോമസ് ഐസക്

തിരുവനന്തപുരം: പ്രവാസി ചിട്ടിയില്‍ ചേരുന്നതിനു രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് 25നു വരിസംഖ്യ അടച്ചുതുടങ്ങാനാവുമെന്നു മന്ത്രി ടി എം തോമസ് ഐസക്. ഒരു മാസത്തിനകം ആദ്യ ലേലം നടക്കുമെന്നും പ്രതിമാസം 2500 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ അടവു വരുന്ന ചിട്ടികളാണു പ്രവാസി ചിട്ടിയിലുള്ളതെന്നും ഐസക് പറഞ്ഞു.
25, 30, 40, 50 മാസങ്ങളായിരിക്കും കാലാവധി. ഏതു ചിട്ടിയാണ് അനുയോജ്യമായതെന്ന് നിര്‍ദേശിക്കാന്‍ വെബ്—സൈറ്റില്‍ സൗകര്യമൊരുക്കും. തുടക്കത്തില്‍ യുഎഇയില്‍ ഉള്ളവര്‍ക്കായിരുന്നു രജിസ്റ്റര്‍ ചെയ്യാന്‍ അവസരം. 25 മുതല്‍ മറ്റ് ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്കും കസ്റ്റമര്‍ രജിസ്—ട്രേഷന് സൗകര്യം ലഭിക്കും. കസ്റ്റമര്‍ രജിസ്‌ട്രേഷന്‍ നടത്തുന്നവര്‍ക്കാണു തുടര്‍ന്ന് പണമടച്ച് ചിട്ടിയില്‍ ചേരാനാവുക. കെവൈസി പ്രക്രിയ പൂര്‍ത്തിയാക്കാനാണു മുന്‍കൂട്ടി കസ്റ്റമര്‍ രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തിയത്. ഇതു വരെ 12271 പേര്‍ യുഎഇയില്‍ നിന്നു മാത്രം ചിട്ടിയില്‍ ചേരാനായി രജിസ്റ്റര്‍ ചെയ്തതായും 72000 പേര്‍ താല്‍പര്യം പ്രകടിപ്പിച്ചെന്നും മന്ത്രി പറഞ്ഞു.
ചിട്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ഓരോ 5000 പേരില്‍ നിന്നു നറുക്കിട്ടെടുക്കുന്ന ഓരോരുത്തര്‍ക്കും കേരളത്തില്‍ വന്നുപോവുന്നതിനുളള വിമാന ടിക്കറ്റ് സമ്മാനമായി നല്‍കും. കെവൈസി പ്രക്രിയകളും ചിട്ടി രജിസ്—ട്രേഷനും പണമടയ്ക്കലും ലേലം വിളിയും സെക്യൂരിറ്റി നല്‍കലുമൊക്കെ ഓണ്‍ലൈനില്‍കൂടി ആയതിനാല്‍ എളുപ്പത്തില്‍ കാര്യക്ഷമമായി വിദേശത്തിരുന്നു തന്നെ ഈ പദ്ധതി ഉപയോഗിക്കാനും ഉപഭോക്താക്കള്‍ക്കു കഴിയും.
അടുത്ത മൂന്നു വര്‍ഷം കൊണ്ട് കിഫ്ബി കേരളത്തില്‍ നടപ്പാക്കാന്‍ പോവുന്ന വലുതും ചെറുതുമായ 50,000 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കായി 10,000 കോടി രൂപയെങ്കിലും പ്രവാസി ചിട്ടി വഴി സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ചിട്ടിയുടെ പ്രതിദിന നീക്കിയിരിപ്പില്‍ നിന്ന് കെഎസ്എഫ്ഇ കിഫ്ബിയില്‍ നിക്ഷേപിക്കുന്ന പണമാണ് ഇതിനായി ഉപയോഗിക്കുക. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, സ്റ്റേഡിയങ്ങള്‍, തീരദേശ ഹൈവേ, മലയോര ഹൈവേ, ഐ ടി പാര്‍ക്കുകള്‍, ജലസേചന പദ്ധതികള്‍, കള്‍ച്ചറല്‍ കോംപ്ലക്—സുകള്‍, റോഡുകളും പാലങ്ങളും, ഉള്‍നാടന്‍ ജലഗതാഗതം എന്നിങ്ങനെ 10 വിഭാഗങ്ങളായാണ് ആദ്യം ചിട്ടികളുടെ സീരീസ് തുടങ്ങുക.
തങ്ങള്‍ ചേരുന്ന ചിട്ടിയില്‍ നിന്നു കിഫ്ബിയിലേക്കു ലഭിക്കുന്ന വിഹിതം ഏത് പദ്ധതിക്ക് ചെലവഴിക്കാമെന്ന് നിര്‍ദേശിക്കുന്ന സംവിധാനം വെബ്—സൈറ്റിലുണ്ടാവും. പ്രവാസി ചിട്ടിക്കായി പ്രത്യേകം ഓഫിസുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുക്കുന്നില്ല. മൊബൈല്‍ ആപ്പിലൂടെ ചിട്ടിയില്‍ ചേരാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് എക്‌സ്‌ചേഞ്ച് ഹൗസുകള്‍ മുഖേനയും വിവിധ ബാങ്കുകള്‍ വഴിയും പണമടയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it