Gulf

പ്രവാസികളെ കബളിപ്പിക്കുന്ന ബജറ്റ്

കബീര്‍ എടവണ്ണ

ദുബയ്:  പ്രവാസികള്‍ക്കായി  80 കോടി രൂപ അനുവദിച്ച കേരള സര്‍ക്കാരിന്റെ നടപടിയില്‍ സംശയത്തോടെ പ്രവാസികള്‍. പ്രവാസി മലയാളികളുടെ ഡാറ്റാ ബാങ്ക് ഉണ്ടാക്കാന്‍ വര്‍ഷങ്ങളായി വിവിധ സര്‍ക്കാര്‍ പരാജയപ്പെട്ട ഈ ബജറ്റിലും ഇതിനായി നീക്കി വെച്ചിരിക്കുന്നത് 7 കോടിയാണ്. രണ്ടാം ലോക കേരളസഭയും ഗ്ലോബല്‍ കേരള ഫെസ്റ്റിവല്‍ നടത്താനുമായി 19 കോടിയാണ് ഈ ബജറ്റില്‍ നീക്കി വെച്ചിരിക്കുന്നത്. ഈയിടെ നടന്ന ഒന്നാം ലോക കേരളസഭ വിജയിപ്പിക്കാനായി ഭരണ മുന്നണിക്ക്്് വേണ്ടപ്പെട്ടവരായ സമ്പന്നരായ പ്രതിനിധികളെ പോലും സൗജന്യമായി ടിക്കറ്റും താമസവും നല്‍കിയാണ് ഗള്‍ഫ് നാടുകളില്‍ നിന്നും ക്ഷണിച്ച് വരുത്തിയിരുന്നത്. കഴിഞ്ഞ ബജറ്റിലും മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിലും നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്ന പ്രവാസി പെന്‍ഷന്‍ ഇതു വരെ 2000 രൂപ ആക്കി ഉയര്‍ത്തിയിട്ടില്ല. പശ്ചിമേഷ്യയിലുള്ള ജോലി സാദ്ധ്യതകളെ കുറിച്ച് മലയാളികള്‍ക്ക് വിവരം നല്‍കുന്ന വെബ്‌സൈറ്റ് ഉണ്ടാക്കാന്‍ 8 കോടി എന്നതും സംശയത്തിനിടയാക്കുന്നു. കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്ന പ്രവാസി ചിട്ടി ഫണ്ട് പദ്ധതി കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. വിദേശത്ത് നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് ബിസിനസ്സ് തുടങ്ങാനുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി 17 കോടി നീക്കി വെക്കുന്നതും സാധാരണ പ്രവാസികള്‍ക്ക് ഗുണം ചെയ്യുന്നതല്ല. വര്‍ഷത്തില്‍ വരുമാനം ഒരു ലക്ഷത്തില്‍ കുറവുള്ള പ്രവാസികളുടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി 16 കോടി നീക്കി വെച്ചിരിക്കുന്നതും സംശയത്തിനിടയാക്കുന്നു. കേരളത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്ന പ്രവാസികള്‍ക്ക് കാര്യമായി ഒന്നും ഇല്ല എന്നത് മാത്രമല്ല പ്രവാസികളുടെ കണ്ണില്‍ പൊടിയിടുന്ന രൂപത്തിലുള്ള ബജറ്റാണിത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് പ്രവാസി ചിട്ടി ഫണ്ട് നടപ്പിലാക്കുന്നതില്‍ പോലും ഗള്‍ഫ് മലയാളികളുടെ വിശ്വാസത്തിലെടുക്കാന്‍ ഇതു വരെ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.

അതേ സമയം ജനക്ഷേമത്തിന് ഔന്നല്‍ നല്‍കിയ ബജറ്റാണിതെന്ന് പ്രമുഖ വ്യവസായി എം.എ. യൂസുഫലി പറഞ്ഞു. പൊതുജനാരോഗ്യം, പാര്‍പ്പിടം അടിസ്ഥാന വികസനം എന്നിവക്കായി ശ്രദ്ധ പതിപ്പിക്കാന്‍ കഴിഞ്ഞുവെന്നും പ്രവാസികളുടെ ക്ഷേമത്തിനായി ഏറ്റവും കൂടുതല്‍ തുക വകയിരുത്തി എന്നതും ശ്രദ്ധേയമാണന്നും അദ്ദേഹം അറിയിച്ചു.
മുന്‍ ബജറ്റില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കാതെ വീണ്ടും അക്കാര്യങ്ങള്‍ തന്നെ വീണ്ടും ആവര്‍ത്തിക്കുയാണന്ന് ഇന്‍കാസ് യു.എ.ഇ. ജന. സിക്രട്ടറി പുന്നക്കന്‍ മുഹമ്മദലി പറഞ്ഞു.
Next Story

RELATED STORIES

Share it