പ്രളയത്തില്‍ നഷ്ടമായ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ 10 ജില്ലകളില്‍ അദാലത്ത്

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും നല്‍കുന്നതിനായി 10 ജില്ലകളില്‍ അദാലത്ത് നടത്തും. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട്, കണ്ണൂര്‍, ഒഴികെയുള്ള ജില്ലകളിലാണ് അദാലത്ത് നടത്തുക.
തിയ്യതിയും സ്ഥലവും അതതു ജില്ലാ ഭരണകൂടങ്ങളുമായി ആലോചിച്ച് തീരുമാനിക്കും. എറണാകുളം ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ അദാലത്തുകള്‍ നടത്തി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു കൊണ്ടിരിക്കുകയാണ്. സംസ്ഥാന വിവരസങ്കേതിക വകുപ്പിന്റെ കീഴിലുള്ള ടാസ്‌ക് ഫോഴ്‌സ് രൂപകല്‍പന ചെയ്ത ഏകജാല സംവിധാനമാണ് ഇതിന് ഉപയോഗിക്കുന്നത്. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒറ്റദിവസം ഒരിടത്തു നിന്നു ലഭിക്കുന്ന സംവിധാനമാണിത്. അദാലത്തുകളില്‍ ഐടി മിഷന്റെ ഉദ്യോഗസ്ഥര്‍ക്കൊപ്പം മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ കൂടി എത്തിയാണു സര്‍ട്ടിഫിക്കറ്റുകള്‍ വീണ്ടും ലഭ്യമാക്കുന്നത്.
പുതിയ സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ടു തന്നെ സര്‍ക്കാരിന്റെ ഡിജിറ്റല്‍ ലോക്കറിലേക്കും മാറ്റുന്നുണ്ട്. ആധാര്‍ അടിസ്ഥാനമാക്കിയുള്ള യൂസര്‍ നെയിമിലൂടെ അപേക്ഷകന് എപ്പോള്‍ വേണമെങ്കിലും ഇതു ഡൗണ്‍ലോഡ് ചെയ്‌തെടുക്കാനാവും. ഇതിനിടെ സംസ്ഥാനത്തെ വിവിധ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ ഡിജി ലോക്കര്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിനു സര്‍ക്കാര്‍ അനുമതി നല്‍കി. വകുപ്പുകളും സ്ഥാപനങ്ങളും സോഫ്റ്റ്‌വെയറുകള്‍ ഡിജി ലോക്കറുമായി സംയോജിപ്പിക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വകുപ്പുകള്‍, സ്ഥാപനങ്ങള്‍ തുടങ്ങിയവ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് ഗുണഭോക്താവിന്റെ ഡിജി ലോക്കര്‍ അക്കൗണ്ടില്‍ സൂക്ഷിക്കണം.



Next Story

RELATED STORIES

Share it