പ്രളയക്കെടുതി: ലോകബാങ്ക് വിലയിരുത്തിയതിനേക്കാള്‍ കൂടുതല്‍ നഷ്ടം- മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയത്തെത്തുടര്‍ന്നുണ്ടായ നഷ്ടം ലോകബാങ്കും വിവിധ ഏജന്‍സികളും കണക്കാക്കിയിട്ടുള്ള 25,050 കോടിയേക്കാള്‍ വളരെ കൂടുതലാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വീടുകള്‍ക്കു സംഭവിച്ച നഷ്ടം തന്നെ 2,534 കോടി രൂപ വരും. വീടുകളുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി വലിയൊരു തുക ആവശ്യമായിവരും. കുടുംബങ്ങളുടെ ഉപജീവന മാര്‍ഗങ്ങളായിരുന്ന ആട്, പശു, കോഴി തുടങ്ങിയ വളര്‍ത്തുജീവികളുടെ നഷ്ടവും വലിയൊരു തുകയുടേതാണ്. വിശദമായ റിപോര്‍ട്ടുകള്‍ വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ 40ാം എപ്പിസോഡില്‍ ധനസമാഹരണത്തെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക നഷ്ടത്തിനു സമമായ തുകയല്ല. അതുകൊണ്ടാണ് 500 കോടി രൂപയുടെ സ്‌പെഷ്യല്‍ പാക്കേജ് ആവശ്യപ്പെട്ടത്. വായ്പയെടുത്താലും ആവശ്യത്തിനുള്ള തുക കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് പൊതു സംഭാവനകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ നിന്നു സംഭാവനകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റേതു പഴയ നിലപാടുതന്നെയാണ്. എന്നാല്‍, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളില്‍ നിന്നു ധനസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്ന് അറിയിച്ചിട്ടുണ്ട്. കേരളത്തെ സ്‌നേഹിക്കുന്ന എല്ലാ പ്രവാസികളില്‍നിന്നും കഴിയുന്നത്ര വിഭവസമാഹരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍ പ്ലാനിങ് ബോര്‍ഡ് ചെയര്‍മാനും കാബിനറ്റ് സെക്രട്ടറിയുമായ കെ എം ചന്ദ്രശേഖര്‍, മന്‍മോഹന്‍ സിങിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി കെ എ നായര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍, കെപിഎംജി ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ഗവണ്‍മെന്റ് പ്രാക്ടീസസ് ഡയറക്ടര്‍ അരുണ്‍ പിള്ള, ലത രാമന്‍ ജയഗോപാല്‍, ഐക്യരാഷ്ട്രസഭ ദുരന്തലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി, വിവിധ കോളജുകളിലെ ഗവേഷണ വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it