wayanad local

പ്രചാരണം കൊഴുക്കുന്നു; ദേശീയ നേതാക്കള്‍ ഉടനെത്തും

കല്‍പ്പറ്റ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ രണ്ടാംഘട്ടം കൊഴുക്കുന്നതു ദേശീയ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യം കൊണ്ടായിരിക്കും. ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പ്പറ്റയില്‍ പ്രമുഖരെ എത്തിച്ച് പ്രചാരണം ശക്തിപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങള്‍ മുന്നണികള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.
വിഷു കഴിഞ്ഞാല്‍ നേതാക്കളുടെ പട തന്നെ ചുരം കയറും. ഇത്തവണ എല്ലാ മുന്നണികളിലും പ്രധാന നേതാക്കളെല്ലാം മല്‍സരരംഗത്തുണ്ട്. അതുകൊണ്ടു തന്നെ തിരക്കുപിടിച്ച ഷെഡ്യൂളാണ് നേതാക്കള്‍ക്കെല്ലാം. യുഡിഎഫിന്റെ സംസ്ഥാനത്തെ പ്രധാന നേതാക്കളെല്ലാം പ്രചാരണത്തിന് ജില്ലയിലെത്തും. ആഭ്യന്തരമന്ത്രി, കെപിസിസി പ്രസിഡന്റ്, കേന്ദ്ര നേതാക്കള്‍ ഉള്‍പ്പടെയുള്ളവരാണ് ജില്ലയിലെത്തുക. എല്‍ഡിഎഫില്‍ നേതാക്കളുടെ തിയ്യതി സംബന്ധിച്ച് തീരുമാനമായിക്കഴിഞ്ഞു.
പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ 22നു ജില്ലയിലെത്തി ഇടതുമുന്നണിയുടെ പ്രചാരണത്തിന് ആവേശം പകരും. 26ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രചാരണത്തിനെത്തും.
മെയ് നാലിന് പിണറായി വിജയനും തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും. കേന്ദ്രനേതാക്കളെ രംഗത്തിറാക്കാനാണ് ബിജെപി നീക്കം. കേന്ദ്രമന്ത്രിമാര്‍ തന്നെ പ്രചാരണത്തിനെത്തുമെന്നാണ് നേതൃത്വം നല്‍കുന്ന സൂചന. ഏതായാലും ചുരത്തിനു മുകളില്‍ കത്തുന്ന ചൂടിലും തിരഞ്ഞെടുപ്പ് കാറ്റ് ആഞ്ഞുവീശുകയാണ്. ദേശീയ, സംസ്ഥാന നേതാക്കളുമെത്തുന്നതോടെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് വാശിയേറും.
Next Story

RELATED STORIES

Share it