kannur local

പോലിസ് വേട്ട അവസാനിപ്പിക്കുക എസ്ഡിപിഐ എസ്പി ഓഫിസ് മാര്‍ച്ച് നാളെ

കണ്ണൂര്‍: കശ്മീരിലെ കഠ്‌വയില്‍ എട്ടു വയസുകാരിയെ ക്രൂരമായി ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തില്‍ സേഷ്യല്‍മീഡിയ ആഹ്വാനപ്രകാരം നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ പോലിസ് നടത്തുന്ന വേട്ടക്കെതിരേ എസ്ഡിപിഐ എസ്പി ഓഫിസ് മാര്‍ച്ച് നാളെ നടക്കും. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 19ന് കോഴിക്കോട് എസ്്ഡിപിഐ ബഹുജനറാലി നടത്താന്‍ നിശ്ചയിച്ചിരുന്നു. നിരോധനാജ്ഞയുടെ പശ്ചാത്തലത്തില്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ അനുവാദത്തോടെ പിന്നീടത്് 30ലേക്ക് മാറ്റി.
പൊതുസമ്മേളനത്തിന് അനുമതി നല്‍കണമെങ്കില്‍ പ്രസംഗകര്‍ ഓരോരുത്തരും പറയുന്നതെന്തെന്ന്് മുന്‍കൂട്ടി വിശദമായി എഴുതിത്തരണമെന്നാണ് പോലിസ് നിര്‍ദേശം. 16ന് നടന്ന ഹര്‍ത്താലിന്റെ ഉത്തരവാദിത്തം എസ്ഡിപിഐക്കുമേല്‍ ചാര്‍ത്തിപാര്‍ട്ടി എതിരാളികള്‍ നടത്തിയ പ്രചാരണത്തിന്റെ ചുവടുപിടിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയോട് പോലിസ് അന്യായമായും വിവേചനപരമായും പെരുമാറുന്നത് ജനാധിപത്യമൂല്യങ്ങളുടെ നിരാകരണമാണ്.
എല്ലാവരും ഇതിനെതിരേ രംഗത്തുവരണം. ഹര്‍ത്താല്‍ ദിവസം തെരുവിലിറങ്ങിയ യുവജനങ്ങളോട് വര്‍ഗീയ നിലപാടാണ് സിപിഎമ്മും കേരള സര്‍ക്കാരും സ്വീകരിക്കുന്നത്. ഹര്‍ത്താലില്‍ കാണികളായി നിന്നവരെ പോലും അറസ്റ്റുചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ഹര്‍ത്താലിന്റെ പേരില്‍ 2000ഓളം യുവാക്കള്‍ക്കെതിരേ കേസ് ചുമത്തുന്നത് കേരളത്തിലാദ്യമാണ്. താനൂരില്‍ 13 മുസ്്‌ലിം സ്ഥാപനങ്ങള്‍ അക്രമിക്കപ്പെട്ടിട്ട് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന വിധമാണ് മന്ത്രി കെ ടി ജലീല്‍ പെരുമാറിയത്.
ഹര്‍ത്താലിന്റെ തലേദിവസത്തെ പ്രകടനങ്ങളില്‍ പങ്കെടുത്തു എന്നതുകൊണ്ട് അന്നേദിവസമുണ്ടായ അക്രമങ്ങളില്‍ പ്രതിയാക്കുന്നു. ആര്‍എസ്എസിനെതിരേ മുഴക്കിയ മുദ്രാവാക്യങ്ങളെ ഹിന്ദു മുദ്രാവാക്യങ്ങളായി ചിത്രീകരിച്ച് 153 എ ചാര്‍ത്തിയിരിക്കുന്നു. ആര്‍എസ്എസിന്റെ കൊടി നശിപ്പിച്ച കേസില്‍ 153എ ചുമത്തിയിരിക്കുന്നു. അതേ സ്ഥലത്ത് ദണ്ഡുകളേന്തി ആര്‍എസ്എസ് നടത്തിയ പ്രതിഷേധ പ്രകടനത്തിന് കേസില്ല.  പെണ്‍കുട്ടിയുടെ പേരും ഫോട്ടോയും സഹിതമുള്ള ബാനറുകളേന്തി നടത്തിയ സിപിഎമ്മിന്റേതടക്കമുള്ള പ്രകടനങ്ങള്‍ക്ക് കേസില്ല. മാര്‍ച്ച് രാവിലെ 10ന് സ്റ്റേറ്റ് ബാങ്ക് പരിസരത്ത് നിന്ന് ആരംഭിക്കും. ആര്‍എസ്എസിന്റെ പൈശാചികതയും ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മകളെ തകര്‍ക്കുന്നതിന് വേണ്ടിയുള്ള നീക്കങ്ങളും തുറന്ന് കാണിച്ച് ഗൃഹ സമ്പര്‍ക്ക ക്യാംപയിനും പഞ്ചായത്ത്തല പൊതുയോഗങ്ങളും സംഘടിപ്പിക്കും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ബഷീര്‍ പുന്നാട് അധ്യക്ഷത വഹിച്ചു. ബഷീര്‍ കണ്ണാടിപ്പറമ്പ്, ഉമര്‍ മാസ്റ്റര്‍, പി കെ ഫാറൂഖ്, എ ഫൈസല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it