പോലിസ് ഡ്രൈവര്‍ക്ക് ഉന്നത ഉദ്യോഗസ്ഥന്റെ മകളുടെ മര്‍ദനം

തിരുവനന്തപുരം: ഉന്നത പോലിസ് ഉദ്യോഗസ്ഥന്റെ മകള്‍ പോലിസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി. ബറ്റാലിയന്‍ എഡിജിപിയായ സുദേഷ് കുമാറിന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവര്‍ ഗവാസ്‌കറിനാണ് മര്‍ദനമേറ്റത്. ഗവാസ്‌കര്‍ പേരൂര്‍ക്കട ജില്ലാ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്. എഡിജിപിയുടെ മകള്‍ക്കെതിരേ മ്യൂസിയം പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതായി ഗവാസ്‌കര്‍ പറഞ്ഞു. ഇന്നലെ രാവിലെ നടക്കാനായി എഡിജിപിയുടെ ഭാര്യയെയും മകള്‍ സ്‌നിക്തയെയും കനകക്കുന്നില്‍ കൊണ്ടുവന്നപ്പോഴായിരുന്നു സംഭവം. തലേദിവസം സ്‌നിക്തയുടെ കായിക ക്ഷമതാ വിദഗ്ധയുമായി ഗവാസ്‌കര്‍ സൗഹൃദ സംഭാഷണം നടത്തിയതില്‍ അനിഷ്ടം പ്രകടിപ്പിച്ച സ്‌നിക്ത അപ്പോള്‍ മുതല്‍ ഗവാസ്‌കറിനെ അസഭ്യം പറയുകയും അപമാനിക്കുകയും ചെയ്തിരുന്നു.  ഇന്നലെ രാവിലെ കനകക്കുന്നില്‍ വച്ചും സ്‌നിക്ത അസഭ്യം പറയല്‍ തുടര്‍ന്നു. ഇതിനെ ഗവാസ്‌കര്‍ എതിര്‍ക്കുകയും ഇനിയും അസഭ്യം പറയല്‍ തുടര്‍ന്നാല്‍ വാഹനം എടുക്കാന്‍ കഴിയില്ലെന്നു പറയുകയും ചെയ്തു. ഇതില്‍ പ്രകോപിതയായ സ്‌നിക്ത വണ്ടിയില്‍ നിന്ന് ഇറങ്ങി ഗവാസ്‌കറിനോട് വാഹനത്തിന്റെ താക്കോല്‍ ആവശ്യപ്പെട്ടെങ്കിലും ഗവാസ്‌കര്‍ ഔദ്യോഗിക വാഹനം നല്‍കിയില്ല. വാഹനത്തിനടുത്തേക്ക് വീണ്ടും തിരിച്ചെത്തിയ സ്‌നിക്ത  മറന്നു വച്ച മൊബൈല്‍ ഫോണ്‍ എടുക്കുകയും ഗവാസ്‌കറിന്റെ അടുത്ത് വന്ന് പ്രകോപനമില്ലാതെ മൊബൈല്‍ വച്ച് കഴുത്തിന് താഴെ മുതുകിലായി ഇടിക്കുകയുമായിരുന്നു. സംഭവത്തില്‍ എഡിജിപി പ്രതികരിച്ചിട്ടില്ല. അതേസമയം ഗവാസ്‌ക്കറിനെതിരേ കേസെടുക്കാന്‍ നീക്കം നടക്കുന്നതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് വനിതാ സിഐയെ എഡിജിപിയുടെ വീട്ടിലേക്കു വിളിപ്പിച്ചിട്ടുണ്ട്. കൂടാതെ എഡിജിപിയുടെ മകളെ ചികില്‍സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡിജിപി സ്‌പെഷ്യല്‍ ബ്രാഞ്ചിനോട് റിപോര്‍ട്ട് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it