പോലിസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച യുവാവ് ആശുപത്രിയില്‍ മരിച്ചു

പാലാ: സംശയാസ്പദമായ സാഹചര്യത്തില്‍ കസ്റ്റഡിയിലെടുത്ത യുവാവ് പോലിസ് വിട്ടയച്ചശേഷം ആശുപത്രിയില്‍ മരിച്ചു. കിടങ്ങൂര്‍ വാലേപീടികയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന ചക്കുപാറയില്‍ ജെയിംസിന്റെ മകന്‍ റോബിന്‍ (29) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് പോലിസ് പറയുന്നതിങ്ങനെ:
കഴിഞ്ഞ മൂന്നിന് രാത്രി കിടങ്ങൂര്‍ ടൗണില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട റോബിനെ പട്രോളിങ് നടത്തിയ കിടങ്ങൂര്‍ പോലിസ് കസ്റ്റഡിയിലെടുത്തു. രാത്രി തന്നെ ഇയാളുടെ വീട്ടില്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, നാലിന് രാവിലെ പിതാവ് ജെയിംസും ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമ ജോമോനും ചേര്‍ന്ന് സ്റ്റേഷനിലെത്തി റോബിനെ കൂട്ടിക്കൊണ്ടു പോയി. അവിടെവച്ചുതന്നെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന റോബിനെ ഇരുവരും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ നാലിന് വൈകീട്ട് 6.30 ഓടെ മരിച്ചു.
എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് റോബിന്റെ സഹോദരന്‍ എബിന്‍ മജിസ്‌ട്രേറ്റിനും പാലാ ആര്‍ഡിഒയ്ക്കും പരാതി നല്‍കിയിട്ടുണ്ട്. അമിതമായ മദ്യലഹരിയിലായിരുന്ന റോബിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു പോവുക മാത്രമാണ് ചെയ്തതെന്ന് പോലിസ് പറയുന്നു. റോബിന്റെ മൃതദേഹം പഞ്ചായത്ത് പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു. മാതാവ് റോസമ്മ.
Next Story

RELATED STORIES

Share it