പോലിസില്‍ ക്രിമിനലുകള്‍ വര്‍ധിക്കുകയാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍

കോട്ടയം: പോലിസില്‍ ക്രിമിനലുകളും അലവലാതികളും വര്‍ധിക്കുകയാണെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പന്ന്യന്‍ രവീന്ദ്രന്‍. കോട്ടയത്ത് നടന്ന സാംസ്‌കാരിക പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിമിനലുകളായ പോലിസുകാര്‍ സേനയ്ക്കാകെ അപമാനമുണ്ടാക്കുകയാണ്. എന്നാല്‍, എല്ലാവരും അത്തരക്കാരല്ല. ക്രിമിനലുകളെ സസ്‌പെന്‍ഡ് ചെയ്തിട്ട് യാതൊരു കാര്യവുമില്ല. മറിച്ച് അത്തരക്കാരെ പിരിച്ചുവിടുകയാണു വേണ്ടതെന്നും അദ്ദേഹം സൂചിപ്പിച്ചു. ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്നവരെ സേനയില്‍ നിന്നു പിരിച്ചുവിട്ടാല്‍ മാത്രമേ പോലിസ് നന്നാവൂ. ക്വട്ടേഷനും കൂട്ടിക്കൊടുപ്പിനും അവിഹിതത്തിനും പിടിച്ചുപറിക്കും പേരുകേട്ടവരായി പോലിസിലെ ഒരുവിഭാഗം ക്രിമിനലുകള്‍ മാറിക്കഴിഞ്ഞു. അവരുടെ അതിക്രമങ്ങള്‍ക്ക് ഇരയാവുന്നവര്‍ക്കെതിരേ കേസെടുക്കലാണ് ഇപ്പോള്‍ നടക്കുന്നത്. എഫ്‌ഐആര്‍ ഇടുന്നത് അവര്‍ തന്നെയാവുമ്പോ ള്‍ എന്തും ആവാമെന്ന അവസ്ഥയാണുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റു ചെയ്താല്‍ സേനയെ നിലയ്ക്കുനിര്‍ത്താന്‍ കഴിയുന്നവര്‍ മുമ്പ് തലപ്പത്തുണ്ടായിരുന്നു. ഇന്ന് അതില്ലാത്തതാണു കുഴപ്പം. പരിഷ്‌കൃതമായ കേരള സമൂഹത്തിലാണ് ഇതൊക്കെ നടക്കുന്നതെന്നോര്‍ക്കണം. ഓര്‍ഡര്‍ലി എന്ന പേരില്‍ അടിമപ്പണി ചെയ്യുന്നവരും പോലിസിലുണ്ട്. പോലിസിലാണ് ജോലി എന്നു പറഞ്ഞാ ല്‍ കെട്ടാന്‍ പെണ്ണുകിട്ടാത്ത സ്ഥിതിയാണ് നാട്ടിലുള്ളതെന്നും അദ്ദേഹം പരിഹസിച്ചു. മുമ്പ് നന്നായി ഫുട്‌ബോള്‍ കളിക്കുന്നവരെങ്കിലും ഉണ്ടായിരുന്നു കേരള പോലിസില്‍. ദേശീയ കൗണ്‍സിലില്‍ നിന്ന് ഒളിച്ച് താന്‍ കേരള പോലിസിന്റെ കളി കാണാന്‍ പോയിരുന്നതും പന്ന്യന്‍ ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it