പോരാട്ടം ഇഞ്ചോടിഞ്ച്; ആദ്യ പകുതിയില്‍ ഫ്രാന്‍സ് മുന്നില്‍
BY vishnu vis15 July 2018 3:59 PM GMT
X
vishnu vis15 July 2018 3:59 PM GMT
ലുഷ്നിക്കി: ലോകം കണ്ണിമചിമ്മാതെ കാണുന്ന റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പിന്റെ ഫൈനല്‍ പോരാട്ടത്തിന്റെ ആദ്യ പകുതി പൂര്‍ത്തിയാവുമ്പോള്‍ ക്രൊയേഷ്യക്കെതിരേ 2-1ന് ഫ്രാന്‍സ് മുന്നില്‍. ഫ്രാന്‍സിന് വേണ്ടി പെനല്‍റ്റിയിലൂടെ ഗ്രീസ്മാന് ലക്ഷ്യം കണ്ടപ്പോള്‍ ഒരു ഗോള്‍ മാന്‍സൂക്കിച്ചിന്റെ സെല്‍ഫ് ഗോളിലൂടെയാണ് ഫ്രാന്‍സിന് ലഭിച്ചത്. ക്രൊയേഷ്യയുടെ ഗോള്‍ പെരിസിച്ചാണ് നേടിയത്.
ലോക രാജാക്കന്മാരെ നിര്‍ണയിക്കുന്ന പോരാട്ടത്തില്‍ സെമി ഫൈനലിലെ അതേ ടീമിനെ നിലനിര്‍ത്തിയാണ് ക്രൊയേഷ്യയും ഫ്രാന്‍സുമിറങ്ങിയത്. ഇരു കൂട്ടരും 4-2-3-1 ഫോര്‍മാറ്റില്‍ ബൂട്ടണിഞ്ഞപ്പോള്‍ ഫ്രാന്‍സ് നിരയില്‍ ഒലിവര്‍ ജിറൗഡും ക്രൊയേഷ്യന്‍ നിരയില്‍ മരിയോ മാന്‍സൂക്കിച്ചും വജ്രായുധമായി.
ക്രൊയേഷ്യയുടെ ടെച്ചോടുകൂടിയാണ് മല്‍സരം തുടങ്ങിയത്. തുടക്കം മുതല്‍ കരുത്തരായ ഫ്രഞ്ച് നിരയ്ക്കെതിരേ വ്യക്തമായ ആധിപത്യം ക്രൊയേഷ്യ നേടിയെടുത്തു. ലോങ് പാസുകളിലൂടെ നിരന്തരം ഫ്രാന്‍സ് ഗോള്‍മുഖത്തേക്ക് ക്രൊയേഷ്യ പന്തെത്തിച്ചതോടെ ഫ്രഞ്ച് പ്രതിരോധം തുടക്കം മുതല്‍ വിയര്‍ത്തു. നാലാം മിനിറ്റില്‍ത്തന്നെ ഫ്രഞ്ച് പടയെ വിറപ്പിച്ച് ക്രൊയേഷ്യ ഗോളവസരം സൃഷ്ടിച്ചെങ്കിലും പ്രതിരോധത്തിന് മുന്നില്‍ ഗോളവസരം തകര്‍ന്നു. പെരിസിച്ചും റാക്കിറ്റിച്ചും മോഡ്രിച്ചും മാന്‍സൂക്കിച്ചും ചേര്‍ന്ന് ഫ്രഞ്ച് ഗോള്‍മുഖത്തേക്ക് ഇരച്ചുകയറിയതോടെ പ്രതിരോധത്തിലേക്ക് മാത്രമായി ഫ്രാന്‍സ് ഒതുങ്ങി. ഏഴാം മിനിറ്റില്‍ വലത് വിങിലൂടെ സ്ട്രിനിക് ബോക്സിനുള്ളിലേക്ക് കുതിച്ചെത്തിയെങ്കിലും എംബാപ്പയുടെ മികച്ച പ്രതിരോധത്തിലൂടെ അത് കോര്‍ണറായി ഒതുങ്ങി. ക്രൊയേഷ്യന്‍ നായകന് ലൂക്കാ മോഡ്രിച്ചെടുത്ത കോര്‍ണര്‍ കൃത്യമായി ബോകസിലേക്കെത്തിയെങ്കിലും ഫ്രഞ്ച് പ്രതിരോധത്തില്‍ത്തട്ടി തകര്‍ന്നു. ഒമ്പതാം മിനിറ്റില്‍ പെരിസിച്ചിന്റെ അലക്ഷ്യമായ പാസ് ഗോളവസരം നഷ്ടപ്പെടുത്തി. തൊട്ടടുത്ത മിനിറ്റില്‍ പെരിസിച്ചിന് വീണ്ടും അവസരം ലഭിച്ചെങ്കിലും കൃത്യമായി പന്ത് പിടിച്ചെടുക്കാന്‍ പെരിസിച്ചിന് സാധിക്കാതെ വന്നതോടെ അവസരം നഷ്ടപ്പെട്ടു.
14ാം മിനിറ്റില്‍ ബോക്സിനുള്ളിലേക്ക് പെരിസിച്ച് നീട്ടി നല്കിയ ക്രോസിനെ ഫ്രഞ്ച് താരം ഉംറ്റിറ്റി തട്ടിയകറ്റി. ആദ്യ 15 മിനിറ്റില്‍ 59 ശതമനാവും പന്തടക്കം ക്രൊയേഷ്യക്കൊപ്പമായിരുന്നു. എന്നാല്‍ പതിയെ ഫ്രാന്‍സ് മല്‍സരത്തിലേക്ക് മടങ്ങിയെത്തി. ഒടുവില്‍ 18ാം മിനിറ്റില്‍ ക്രൊയേഷ്യന്‍ ആരാധകരെ നിരാശയിലേക്ക് തള്ളിവിട്ട് ഫ്രാന്‍സ് അക്കൗണ്ട് തുറന്നു. ബോക്സിന് തൊട്ടുപുറത്ത് നിന്ന് അന്റോണിയോ ഗ്രീസ്മാന് തൊടുത്ത ഫ്രീകിക്ക് ക്രൊയേഷ്യന്‍ താരം മാന്‍സൂക്കിച്ചിന്റെ തലയില്‍ത്തട്ടി വലയിലെത്തുകയായിരുന്നു. ഇതോടെ സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് 1-0ന്റെ ലീഡ്.
ഗോള്‍ വഴങ്ങിയെങ്കിലും പ്രതിരോധത്തിലേക്കൊതുങ്ങാതെ പതിവ് ശൈലിയില്‍ കളി തുടര്‍ന്ന ക്രൊയേഷ്യ ഫ്രാന്‍സ് ഗോള്‍മുഖം നിരന്തരം വിറപ്പിച്ചു. 21ാം മിനിറ്റില്‍ ക്രൊയേഷ്യക്ക് അനുകൂലമായി ലഭിച്ച കോര്‍ണറില്‍ നിന്ന് മോഡ്രിച്ച് തൊടുത്ത ഷോട്ട് ഫ്രഞ്ച് ഗോളി ഹ്യൂഗോ ലോറിസ് തട്ടിയകറ്റി. എന്നാല്‍ 28ാം മിനിറ്റില്‍ ഫ്രാന്‍സ് ആരാധകരുടെ നെഞ്ച് തകര്‍ത്ത് ക്രൊയേഷ്യ സമനില പിടിച്ചു. വിഡ നല്കിയ പാസിനെ പിടിച്ചെടുത്ത് വലത് വിങില്‍ നിന്ന് ഇവാന് പെരിസിച്ച് തൊടുത്ത ഇടം കാല് ഷോട്ട് ഫ്രാന്‍സ് ഗോള്‍പോസ്റ്റിലേക്ക് പറന്നിറങ്ങി. മല്‍സരം 1-1 എന്ന നിലയിലേക്ക്.
സമനിലയിലേക്കെത്തിയതോടെ കളിയുടെ ആവേശവുമിരട്ടിച്ചു. 34ാം മിനിറ്റില്‍ ഫ്രാന്‍സിന് അനുകൂലമായി ലഭിച്ച കോര്‍ണര്‍ ക്രൊയേഷ്യയുടെ പെരിസിച്ചിന്റെ കൈയില്‍ തട്ടി പുറത്തേക്ക്. ബോക്സിനുള്ളില്‍ പെരിസിച്ചിന്റെ കൈയില്‍ പന്ത് തട്ടിയതിന് വാറിലൂടെ ഫ്രാന്‍സിന് പെനല്‍റ്റിയും ലഭിച്ചു. 39ാം മിനിറ്റില്‍ കിക്കെടുക്കാനെത്തിയ അന്റോണിയ ഗ്രിസ്മാന്റെ കാലുകള്‍ക്ക് ലക്ഷ്യം പിഴക്കാതിരുന്നതോടെ ഫ്രാന്‍സിന്റെ അക്കൗണ്ടില്‍ രണ്ടാം ഗോള്‍ പിറന്നു. ഫ്രാന്‍സ് 2 ക്രൊയേഷ്യ 1. 40ാം മിനിറ്റില്‍ സമനിലയ്ക്കായി ക്രൊയേഷ്യക്ക് സുവര്‍ണാവസരം ലഭിച്ചെങ്കിലും ഫ്രഞ്ച് പ്രതിരോധത്തില്‍ തട്ടിത്തകര്‍ന്നു. 43ാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ ലഭിച്ച പന്തിനെ ഫ്രഞ്ച് ഗോള്‍പോസ്റ്റിലേക്ക് ഡിജാന്‍ ലോവ്റന് ഷോട്ടുതിര്‍ത്തെങ്കിലും പ്രതിരോധം വീണ്ടും വെല്ലുവിളിയായി. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 2-1ന്റെ ആധിപത്യത്തോടെയാണ് ഫ്രാന്‍സ് കളം പിരിഞ്ഞത്. ആദ്യ പകുതിയില്‍ 60 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന ക്രൊയേഷ്യ ഏഴ്് തവണ ഗോള്‍ശ്രമം നടത്തിയപ്പോള്‍ മറുപടിയായി രണ്ട് തവണ മാത്രമാണ് ഫ്രാന്‍സിന് ഗോളവസരം സൃഷ്ടിക്കാനായത്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMT