Idukki local

പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് വേറിട്ട കാഴ്ചയായി

തൊടുപുഴ: കരുത്തുറ്റ ചുവടുകളുമായി പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകര്‍ അണിനിരന്ന യൂനിറ്റി മാര്‍ച്ച് തൊടുപുഴ നഗരത്തിന് വേറിട്ട കാഴ്ചയായി. ബാന്റുകളുടെ ചടുലതാളത്തില്‍ പട്ടാളച്ചിട്ടയൊപ്പിച്ച് വോളന്റിയേഴ്‌സ് നടത്തിയ മാര്‍ച്ച് കാണാന്‍ ആയിരങ്ങളാണ് റോഡിനിരുവശവും അണിനിരന്നത്. മാര്‍ച്ച് തുടങ്ങിയ സ്വകാര്യ ബസ് സ്റ്റാന്റ് പരിസരം മുതല്‍ മങ്ങാട്ടുകവലവരെ ഇരുപാതയോരങ്ങളിലും നേരത്തെ തന്നെ കാണികള്‍ നിലയുറപ്പിച്ചു.
യൂനിഫോമണിഞ്ഞ നൂറുകണക്കിന് കേഡറ്റുകളാണ് യൂനിറ്റിമാര്‍ച്ചില്‍ പങ്കെടുത്തത്. താളപ്പിഴവുകളില്ലാതെ തികഞ്ഞ അച്ചടക്കത്തോടെ പോപുലര്‍ ഫ്രണ്ട് കേഡറ്റുകള്‍ നടത്തിയ മാര്‍ച്ച് നിയമപാലകരുടെയും കാണികളുടെയുമെല്ലാം പ്രശംസ നേടി.
നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന സന്ദേശമുയര്‍ത്തിയാണ് പോപുലര്‍ ഫ്രണ്ട് ഡേ ആയ ഇന്നലെ തൊടുപുഴയില്‍ യൂനിറ്റി മാര്‍ച്ചും പൊതുസമ്മേളനവും നടത്തിയത്.
മാര്‍ച്ച് മങ്ങാട്ടുകവലയില്‍ എത്തിയപ്പോള്‍ കാണികള്‍ക്കായി പത്തുമിനിറ്റോളം ബാന്റ് ടീമുകളുടെയും ടീം ഓഫിസേഴ്‌സിന്റെയും അകമ്പടിയോടെ അവതരിപ്പിച്ച ഡെമോയും നവ്യാനുഭവമായി.
മാര്‍ച്ചിന് തൊട്ടുപിന്നിലായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വം അണിനിരന്നു. ശേഷം പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അനുഭാവികളും റാലിയില്‍ പങ്കാളികളായി.
കുട്ടികളും സ്ത്രീകളും അടങ്ങുന്ന നൂറുകണക്കിന് പേരാണ് യൂനിറ്റി മാര്‍ച്ചിന് പിന്നില്‍ പോപുലര്‍ ഫ്രണ്ട് പതാകയുമേന്തി അണിചേര്‍ന്നത്. കുരുന്നുകള്‍ അവതരിപ്പിച്ച കോല്‍കളിയും ദഫും ഒപ്പനയുമെല്ലാം മാര്‍ച്ചിന്റെ ശോഭയേറ്റി.
വര്‍ഗീയ ഫാഷിസ്റ്റുകളുടെ രാജ്യദ്രോഹ സമീപനങ്ങളെയും വര്‍ഗീയ ധ്രുവീകരണങ്ങളെയും ദലിതുകള്‍ അടങ്ങുന്ന പിന്നാക്ക മതന്യൂനപക്ഷങ്ങള്‍ക്കെതിരേയുള്ള ആക്രമണങ്ങളുമെല്ലാം ചൂണ്ടിക്കാണിക്കുന്ന നിരവധി പ്ലോട്ടുകളും റാലിയില്‍ ഉള്‍പ്പെടുത്തിരുന്നു.
ആദ്യംമുതല്‍ അവസാനംവരെ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തകര്‍ സര്‍വ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ദിവസങ്ങള്‍ക്കു മുന്നേതന്നെ നഗരം പതാകകളും തോരണങ്ങളുംകൊണ്ട് നിറഞ്ഞിരുന്നു.
മാര്‍ച്ച് കടന്നുപോവുന്ന റൂട്ടില്‍ ഗതാഗതതടസ്സമുണ്ടാവാതിരിക്കാന്‍ വോളന്റിയേഴ്‌സ് പ്രത്യേകം ശ്രദ്ധിച്ചു.
അധികാരികള്‍ക്കും ജനങ്ങള്‍ക്കും ഒരു തരത്തിലും യാതൊരു ബുദ്ധിമുട്ടുകളുമുണ്ടാക്കാതിരിക്കാനും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചു. മാര്‍ച്ചിനും സമ്മേളനത്തിനും ശേഷം സമ്മേളന നഗരി പൂര്‍ണമായും ശുചീകരിച്ച ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞത്. വൈകീട്ട് മങ്ങാട്ടുകവലയില്‍ നടത്തിയ പൊതുസമ്മേളനത്തിലും നിരവധിപേര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it