malappuram local

പോത്തുകല്‍ ഗ്രാമപ്പഞ്ചായത്ത് 10ാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ഇന്ന്

എടക്കര: പോത്തുകല്‍ ഗ്രാമപ്പഞ്ചായത്ത് പത്താം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. രാവിലെ ഏഴിന് വോട്ടിങ് ആരംഭിച്ച് വൈകീട്ട് അഞ്ചിന് അവസാനിക്കും. പോത്തുകല്‍ ടൗണിലെ ബുസ്താനുല്‍ ഉലൂം മദ്‌റസയാണ് വോട്ടിങ് കേന്ദ്രം. 1051 വോട്ടര്‍മാര്‍ മാത്രമുള്ളതിനാല്‍ ഒറ്റ ബൂത്താണുള്ളത്. ഗ്രമപ്പഞ്ചായത്തിന്റെ ഭരണസാരഥ്യം നിര്‍ണയിക്കുന്ന ഉപതിരഞ്ഞെടുപ്പ് ഏറെ പ്രാധാന്യമുള്ളതാണ്. വാര്‍ഡംഗമായിരുന്ന സിപിഎമ്മിലെ സി എച്ച് സുലൈമാന്‍ ഹാജി രാജിവച്ച ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചുമട്ടു തൊഴിലാളിയായ സിദ്ദീഖ് എന്ന അബൂബക്കറാണ് ഇടത് സ്ഥാനാര്‍ഥി. സിപിഎം വിട്ട് യുഡിഎഫില്‍ ചേക്കേറിയ സുലൈമാന്‍ ഹാജിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി സ്ഥാനാര്‍ഥിയായി വെളുമ്പിയംപാടം സ്വദേശി ശരത്തും മല്‍സരിക്കുന്നു. ഇടതിനും, വലതിനും നിര്‍ണായകമാണ് പോത്തുകല്‍ വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പ്. ഏത് സ്ഥാനാര്‍ഥി വിജയിക്കുന്നുവോ ആ കക്ഷി പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലെത്തും. പതിനെട്ട് വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഒന്‍പത് സീറ്റുകള്‍ നേടിയ യുഡിഎഫായിരുന്നു ഭരണം നടത്തിയിരുന്നത്. ഇതിനിടെ ഞെട്ടുക്കുളം വാര്‍ഡംഗമായിരുന്ന താര അനില്‍ മരണപ്പെട്ടതിനെത്തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുകയും ഇടത് സ്ഥാനാര്‍ഥി രജനി വിജയിക്കുകയും ചെയ്തു. ഇതോടെ ഭരണം ഇടതുപക്ഷത്തിനായി. സിപിഎം അംഗമായ സി സുഭാഷിനെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കുകയും ചെയ്തു.
ഇതിനിടയാണ് സുലൈമാന്‍ ഹാജി രാജിവച്ചത്. പാര്‍ട്ടി വിട്ട ഇയാള്‍ യുഡിഎഫ് ക്യാംപില്‍ ചേക്കേറുകയായിരുന്നു. കഴിഞ്ഞ തവണ 64 വോട്ടുകള്‍ക്കാണ് സിപിഎം സ്ഥാനാനാര്‍ഥി വിജയിച്ചത്. വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. ഒന്നാം തിയ്യതി രാവിലെ പത്തിന് പഞ്ചായത്ത് ഹാളില്‍ വോട്ടെണ്ണല്‍ ആരംഭിക്കും. വരണാധികാരി എംപ്ലോയ്‌മെന്റ് ഓഫിസര്‍ ജ്യോതിഷ്‌കുമാര്‍ നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കും.
Next Story

RELATED STORIES

Share it