malappuram local

പൊന്നാനിയില്‍ വീണ്ടും ആര്‍എസ്എസ് -സിപിഎം സംഘര്‍ഷം

പൊന്നാനി: പൊന്നാനിയില്‍ വീണ്ടും സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം. കഴിഞ്ഞ ദിവസമുണ്ടായ  അക്രമത്തിന്റെ തുടര്‍ച്ചയായി സിപിഎം പൊന്നാനി ലോക്കല്‍ സെക്രട്ടറി കെ  ഗോപീദാസിന്റെ വീടിനു നേരെ അക്രമമുണ്ടായി. അക്രമത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇന്നലെ പുലര്‍ച്ചെ രണ്ടു ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎം നേതൃത്വം പറഞ്ഞു. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ പൊന്നാനി എംഐ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപം വച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് മര്‍ദനമേറ്റിരുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തില്‍ 9 സിപിഎം പ്രവര്‍ത്തകര്‍ക്കും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനും മര്‍ദനമേറ്റു. സംഭവത്തില്‍ പോലിസ് കേസെടുത്തെങ്കിലും, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. മേഖലയില്‍ മാസങ്ങളായി സംഘര്‍ഷം നിലനില്‍ക്കുകയാണ്. പൊന്നാനി മേഖലയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് തിരൂര്‍ ആര്‍ഡിഒയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. അക്രമ സംഭവങ്ങളെ യോഗം അപലപിച്ചു.അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാന്‍ പൊന്നാനി സിഐയോട് യോഗം ആവശ്യപ്പെട്ടു. ഒരാഴ്ചക്കുള്ളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി സമാധാന കമ്മിറ്റി രൂപീകരിക്കാന്‍ യോഗത്തില്‍ തീരുമാനമായി. പൊന്നാനി തഹസില്‍ദാര്‍ ജി നിര്‍മ്മല്‍കുമാര്‍, സിഐ സണ്ണി ചാക്കോ, വിവിധ രാഷ്ട്രീയ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it