malappuram local

പൊന്നാനിയില്‍ അഗ്നിശമനസേനയുടെ ആംബുലന്‍സ് കട്ടപ്പുറത്ത്‌

പൊന്നാനി:  600 രൂപയ്ക്ക് ഫിറ്റ്‌നസ് പുതുക്കേണ്ട സാഹചര്യത്തില്‍ പൊന്നാനി അഗ്നിശമനസേനയുടെ ആംബുലന്‍സ് ഫിറ്റ്‌നസ് പുതുക്കാന്‍ വേണ്ടത് 37,000 രൂപ. പണം അടയ്ക്കാന്‍ കഴിയാതെ പൊന്നാനി അഗ്നിശമനസേനയുടെ അംബുലന്‍സിപ്പോള്‍ കട്ടപ്പുറത്താണ്. ഫിറ്റ്‌നസ് പുതുക്കാന്‍ ഓരോ ദിവസം വൈകുംതോറും 50 രൂപ പിഴയടയ്ക്കണമെന്ന നിയമമാണ് വില്ലനായത്.
2016ല്‍ ഫിറ്റ്‌നസ് പുതുക്കേണ്ടിയിരുന്ന ആംബുലന്‍സ് നിരന്തരം സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇതിനായി 35000 രൂപ ചെലവഴിക്കുകയും ചെയ്തു. രണ്ടുമാസം മുന്‍പ് എല്ലാം പണിയും കഴിഞ്ഞ് ഇറക്കിയപ്പോഴാണ് ഫിറ്റ്‌നസ് പുതുക്കാന്‍ 37,000 രൂപ അടയ്ക്കാന്‍ ആര്‍ടിഒ പറഞ്ഞത്. 600 രൂപയ്ക്ക് ശരിയാക്കാമായിരുന്ന ഫിറ്റ്‌നസ് പുതുക്കലാണ് ഇത്രയും ഭീമമായ തുകയിലെത്തിയത്. മഴക്കാലമാവുകയും അപകടസാധ്യതകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യമായിട്ടും പിഴയില്‍ ഇളവ് നല്‍കാന്‍ ബന്ധപ്പെട്ട വകുപ്പ് തയ്യാറായിട്ടില്ല. അടിയന്തര സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇളവ് നല്‍കണമെന്നാണ് ചട്ടം. അതും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. ചുരുക്കത്തില്‍ ഒരു അപകടം നടന്നാല്‍ പൊന്നാനി അഗ്നിശമനസേനയ്ക്ക് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ആംബുലന്‍സില്ല. ഫിറ്റ്‌നസ് പുതുക്കുന്നതിലെ ദിവസം 50 രൂപ പിഴ ഈടാക്കുന്നതിനെതിരേ മാസങ്ങള്‍ക്കു മുമ്പ് ആലുവ സ്വദേശി കോടതിയെ സമീപിക്കുകയും പിഴ നിശ്ചിത തുകയാക്കി നിജപ്പെടുത്തി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍, വിധി പകര്‍പ്പോ, സര്‍ക്കുലറോ തങ്ങള്‍ക്കു ലഭിച്ചിട്ടില്ലെന്നാണ് ഓഫിസില്‍നിന്ന് ലഭിക്കുന്ന വിവരമെന്ന് പൊന്നാനിയിലെ അഗ്നിശമനസേനാ ഉദ്യോഗസ്ഥര്‍ പറയുന്നു. വലിയൊരു തുക പിഴ നല്‍കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.
വാഹനം ഇനിയും ഉപയോഗിക്കാതിരുന്നാല്‍ വീണ്ടും അറ്റകുറ്റപ്പണികള്‍ നടത്തേണ്ടിവരും നിരത്തിലിറക്കണമെങ്കിലെന്ന ആശങ്കയിലാണ് അധികൃതര്‍.
Next Story

RELATED STORIES

Share it