malappuram local

പൊതുജന പങ്കാളിത്തത്തോടെ 'പുഴക്കൂട്ടങ്ങള്‍' രൂപീകരിക്കും

മലപ്പുറം: ജനപങ്കാളിത്തത്തോടെ ഭാരതപുഴയുടെ സംരക്ഷണം ഉറപ്പാക്കാനുള്ള പദ്ധതികള്‍ ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് തുടങ്ങും. ജില്ലാ കലക്ടര്‍ എസ് വെങ്കടേസപതിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനാ പ്രതിനിധികളുടെയും യോഗത്തില്‍ ഇതിനായി ദീര്‍ഘകാല പദ്ധതി ആവിഷ്‌കരിക്കാനുള്ള പ്രാരംഭ ചര്‍ച്ചകള്‍ നടത്തി. അടുത്ത മാസം ചേരുന്ന യോഗത്തില്‍ വിശദമായ കര്‍മപദ്ധതി തയ്യാറാക്കി പൊതുജനങ്ങളില്‍ നിന്നു പ്രതികരണങ്ങള്‍ സമാഹരിച്ചതിന് ശേഷം മാത്രമാണ് പദ്ധതി നടപ്പാക്കുക.
തിരൂര്‍ സബ് കലക്ടര്‍ അദീലാ അബ്ദുള്ളയാണ് പദ്ധതിക്ക് നേതൃത്വം നല്‍കുക. ജലസ്രോതസുകളുടെ സംരക്ഷണം, മഴവെള്ള സംഭരണം, കൈയേറ്റം തടയല്‍, സംരക്ഷണ ഭിത്തി നിര്‍മാണം, പുഴവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കല്‍, പുഴയില്‍ മാലിന്യ നിര്‍മാര്‍ജനം തടയല്‍ എന്നിവയ്ക്ക് പുറമെ തടയണയ്ക്ക് പകരം അടിയണകള്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകള്‍ പ്രായോജനപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. പുഴസംരക്ഷണ പ്രവൃത്തികള്‍ വിജയപ്രദമായി നടപ്പാക്കുന്നതിന് ഓരോ കടവിലും അതത് പ്രദേശത്തെ വിവിധ മേഖലകളിലുള്ള വ്യക്തികളെ ഉള്‍പ്പെടുത്തി പുഴക്കൂട്ടങ്ങള്‍ രൂപീകരിക്കും. ഇവരെ കൂടാതെ മലയാളം സര്‍വകലാശാലയിലെ പരിസ്ഥിതി - പ്രാദേശിക- സാംസ്‌കാരിക പഠന വിദ്യാര്‍ഥികള്‍, തവനൂര്‍ കേളപ്പജി മെമ്മോറിയല്‍ കോളജിലെ മണ്ണ് - ജല സംരക്ഷണ വിഭാഗത്തിലെ വിദ്യാര്‍ഥികളും അധ്യാപകരും സ്റ്റുഡന്റ് പോലിസ് കാഡറ്റുകളും എന്‍എസ്എസ് വോളന്റിയര്‍മാരും പദ്ധതിയുടെ ഭാഗമാവും. ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഒയ്‌സകാ ഇന്റര്‍ നാഷനല്‍ ജൂനിയര്‍ ചേംബര്‍, സര്‍വോദയ മണ്ഡലം റീ ഇക്കോ, വരക്കൂട്ടം, വൈഎംസിഎ സംസ്‌കൃതി തുടങ്ങി വിവിധ സന്നദ്ധ സംഘടനകള്‍ പദ്ധതിയുടെ ഭാഗമാവാന്‍ തയ്യാറായി. യോഗത്തില്‍ എഡിഎം ബി കൃഷ്ണകുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ മുരളീധരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it