പെട്ടിക്കുള്ളില്‍ പാവ; ഒമ്പതുകാരന്‍ കണ്ടെത്തിയത് ഇളയ സഹോദരന്റെ മൃതദേഹം

ലഖ്‌നോ: വീടിനു മുകളിലെ മരപ്പെട്ടിക്കുള്ളില്‍ പേടിപ്പിക്കുന്ന പാവയുണ്ടെന്ന് ഒമ്പതുവയസ്സുകാരന്‍ ജുനൈദ് പറഞ്ഞപ്പോള്‍ പിതാവായ നാസര്‍ കരുതിയിരുന്നില്ല അതുതന്റെ കാണാതായ ഇളയമകന്‍ സൈദിന്റെ മൃതദേഹമായിരിക്കുമെന്ന്. യുപിയിലെ ഗാസിയാബാദിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. കഴിഞ്ഞദിവസമാണ് നാസറിന്റെ ഇളയമകന്‍ ജുനൈദ് ക്രിക്കറ്റ് ബാറ്റ് തിരയുന്നതിനായി വീടിന്റെ ടെറസ്സില്‍ എത്തിയത്.
തുടര്‍ന്ന് ബാറ്റ് തിരയുന്നതിനിടെ മരപ്പെട്ടിയും പരിശോധിച്ചു. കുട്ടിയുടെ ജീര്‍ണിച്ച മൃതദേഹം കണ്ട ജുനൈദ് വിവരം പിതാവിനെ അറിയിക്കുകയായിരുന്നു. എന്നാല്‍, ആദ്യം ഗൗനിക്കാതിരുന്ന കുടുംബം വീണ്ടും വീണ്ടും കുട്ടി പേടിപ്പിക്കുന്ന പാവയെക്കുറിച്ച് പറഞ്ഞപ്പോള്‍ പരിശോധിക്കുകയായിരുന്നു. സൈദിനെ കാണാതായപ്പോള്‍ ധരിച്ച വസ്ത്രമായിരുന്നു മൃതദേഹത്തിന്.
2016 ഡിസംബര്‍ ഒന്നിനാണ് നാസറിന്റെ അഞ്ചുമക്കളില്‍ മൂന്നാമനായ സൈദിനെ കാണാതാവുന്നത്. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി. നാലുനാള്‍ കഴിഞ്ഞ് സൈദിന്റെ അമ്മാവനായ ഉമറിന് ഒരു ഫോണ്‍കോള്‍ വന്നു. 8 ലക്ഷം ആവശ്യപ്പെട്ടു കുട്ടിയെ തട്ടിക്കൊണ്ടുപോയവരെന്ന് പരിചയപ്പെടുത്തിയായിരുന്നു കോള്‍. പോലിസ് അന്വേഷണത്തെ തുടര്‍ന്ന് ഫോണ്‍ ചെയ്്ത രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്യുകയും ചെയ്തു. എന്നാല്‍, ഇവര്‍ക്ക് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യാതൊരു പങ്കുമില്ലായിരുന്നുവെന്നും കുടുംബത്തില്‍ നിന്നും പണം തട്ടാനായി ചെയ്തതെന്നുമായിരുന്നു പോലിസ് ഭാഷ്യം.
അതേസമയം, അയല്‍വാസിയുടെയും കുടുംബത്തിന്റെയും വീടിന്റെ ടെറസ് ഒന്നായിരിക്കെ സംഭവത്തില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്. അയല്‍വാസിക്ക് മാസങ്ങള്‍ക്ക് മുമ്പ് ബന്ധു അയച്ച പാര്‍സല്‍ ബോക്‌സിലാണ് കുട്ടിയെ കണ്ടെത്തിയിരിക്കുന്നതും.







Next Story

RELATED STORIES

Share it