Flash News

പൂരങ്ങളുടെ പൂരം ഇന്ന്

പൂരങ്ങളുടെ പൂരം ഇന്ന്
X


പി എച്ച്  അഫ്‌സല്‍

തൃശൂര്‍: മതിവരാ കാഴ്ചകളുടെ വര്‍ണങ്ങള്‍ നിറച്ച് പൂരങ്ങളുടെ പൂരം ഇന്ന്. രാവിലെ കണിമംഗലം ശാസ്താവ് വടക്കുംനാഥനെ വണങ്ങാനെത്തുന്നത് മുതല്‍ തുടങ്ങുന്ന വര്‍ണ-നാദ-ദൃശ്യ വിസ്മയങ്ങളുടെ വസന്തോല്‍സവം പൂരപ്രേമികളുടെ മനം നിറച്ച് 36 മണിക്കൂര്‍ നീണ്ടുനില്‍ക്കും. സമയക്രമമനുസരിച്ച് മറ്റു ഘടകപൂരങ്ങളായ ചെമ്പൂക്കാവ്, കാരമുക്ക്, ലാലൂര്‍, ചൂരക്കോട്ടുകാവ്, അയ്യന്തോള്‍, കുറ്റൂര്‍ നൈതലക്കാവ് ഭഗവതിമാരും പനമുക്കുംപിള്ളി ശാസ്താവും ഗജവീരന്മാരുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെ എഴുന്നെള്ളി വടക്കുന്നാഥനെ പ്രണമിക്കാനെത്തും. തിരുവമ്പാടി ഭഗവതി രാവിലെ ഏഴരയ്ക്കാണ് നടപ്പാണ്ടി കൊട്ടി പൂരപുറപ്പാടിനിറങ്ങുക. പഴയനടക്കാവ് നടുവില്‍ മഠത്തില്‍ പതിനൊന്നരയോടെ കോങ്ങാട് മധു തിമിലയില്‍ ആദ്യതാളമിടുന്നതോടെ തിരുവമ്പാടിയുടെ പ്രസിദ്ധമായ മഠത്തില്‍ വരവിന് തുടക്കമാവും. ഉച്ചയ്ക്ക് 12ന് പാറമേക്കാവ് ഭഗവതി പുറത്തേക്കെഴുന്നള്ളും. പത്മശ്രീ പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ മേളം അകമ്പടിയാവുമ്പോള്‍ ചെമ്പടതാളം നഗരത്തില്‍ മുഴങ്ങും. പൂരം എഴുന്നള്ളിപ്പ് ഉച്ചയ്ക്ക് രണ്ടോടെ വടക്കുന്നാഥ ക്ഷേത്രത്തിലെത്തുമ്പോള്‍ മേള പ്രേമികളുടെ ഹൃദയതാളം കൂട്ടുന്ന ഇലഞ്ഞിത്തറ മേളത്തിന് തുടക്കമാവും. പിന്നീട് പാറമേക്കാവ് തിരുവമ്പാടി ഭഗവതിമാര്‍ മുഖാമുഖം അണിനിരക്കും. തുടര്‍ന്ന് ലോകമെമ്പാടുമുള്ള പൂരാസ്വാദകരുടെ മനം നിറച്ചുകൊണ്ട് കുടമാറ്റം അരങ്ങേറും. ഇതോടെ പകല്‍പൂരത്തിന് സമാപനമാവും. ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന് തേക്കിന്‍കാടിന്റെ മാനത്ത് പാറമേക്കാവും തിരുവമ്പാടിയും വെടിക്കെട്ടിന്റെ വര്‍ണലോകം ചമയ്ക്കും. തുടര്‍ന്ന് രാവിലെ തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങളുടെ പകല്‍ പൂരം ആരംഭിച്ച് ഉച്ചയ്ക്ക് 12ന് വടക്കുന്നാഥ ക്ഷേത്രം ശ്രീമൂലസ്ഥാനത്ത് സമാപിക്കും. പിന്നീട് വടക്കുന്നാഥനെ വണങ്ങി തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാര്‍ ഉപചാരം ചൊല്ലി പിരിയുന്നതോടെ പൂരങ്ങളുടെ പൂരത്തിന് സമാപനമാവും.
Next Story

RELATED STORIES

Share it