thiruvananthapuram local

പുളിയറക്കോണത്ത് കോണ്‍ഗ്രസ്സുകാര്‍ ഏറ്റുമുട്ടി; രണ്ടുപേര്‍ക്ക് കുത്തേറ്റു

കാട്ടാക്കട: ക്രിസ്തുമസ് ആഘോഷത്തിനിടെ മദ്യ ലഹരിയില്‍ കോണ്‍ഗ്രസ് ജില്ലാ നേതാവും പ്രാദേശിക നേതാക്കളും തമ്മില്‍ സംഘട്ടനം. പുളിയറക്കോണം ജങ്ഷനില്‍ ക്രിസ്തുമസ് ദിനം വൈകീട്ട് 6:30 നായിരുന്നു സംഭവം.
സംഘട്ടനത്തിനിടെ രണ്ടു പേര്‍ക്ക് കുത്തേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരം. പുളിയറക്കോണം ഓട്ടോ സ്റ്റാന്റിലെ തൊഴിലാളികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായ അരുണ്‍ (30), അഖില്‍(23) എന്നിവര്‍ക്കാണ് കുത്തേറ്റത്. അരുണിന്റെ വയറില്‍ ആഴത്തിലുള്ള മൂന്ന് കുത്തുകളുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. അരുണിനെ കുത്തുന്നതു കണ്ട് പിടിച്ചു മാറ്റാന്‍ എത്തിയതാണ് അഖില്‍. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും മുന്‍ ഡിസിസി ഭാരവാഹിയുമായ സുരേന്ദ്രനാണ് കുത്തിയത്.
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി പുളിയറക്കോണത്ത് ഓട്ടോ തൊഴിലാളികള്‍ വ്യാഴാഴ്ച ക്രിസ്തുമസ് പാപ്പയെ ഒരുക്കി ആഘോഷം നടത്തിയിരുന്നു. ഇതിനിടെ മദ്യ ലഹരിയിലായിരുന്ന അരുണ്‍ സുരേന്ദ്രന്റെ സ്‌കൂട്ടറിനു പുറത്തേക്ക് മറിഞ്ഞു വീണു. വീഴ്ചയില്‍ സ്‌കൂട്ടറിന് സാരമായ കേട് സംഭവിച്ചു. ഇതിനെ തുടര്‍ന്ന് അരുണും സുരേന്ദ്രനും തമ്മില്‍ വാക്കേറ്റമുണ്ടായി. പിറ്റേന്ന് വീണ്ടും അരുണും കൂട്ടരും സുരേന്ദ്രനുമായി തലേന്നാളത്തെ വിഷയത്തെ ചൊല്ലി വാക്കേറ്റവും ഉന്തും തള്ളും നടന്നു. അതിനിടെ ആറിഞ്ച് നീളമുള്ള സ്റ്റീല്‍ കത്തി ഉപയോഗിച്ച് സുരേന്ദ്രന്‍ ഇരുവരെയും കുത്തുകയായിരുന്നു. പരിക്കേറ്റവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. വിളപ്പില്‍ശാല എസ് ഐ ഹേമന്ത്കുമാറിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം ഉടന്‍ സ്ഥലത്തെത്തിയെങ്കിലും പ്രതി രക്ഷപ്പെട്ടിരുന്നു. കുത്താന്‍ ഉപയോഗിച്ച കത്തിയും സുരേന്ദ്രന്റെ സ്‌കൂട്ടറും പോലിസ് കസ്റ്റഡിയില്‍ എടുത്തു.
Next Story

RELATED STORIES

Share it