malappuram local

പുളിക്കല്‍ പഞ്ചായത്തിലെ ആവശ്യത്തിന് ശേഷം മാത്രം പുറത്തേക്കെന്നു ഭരണസമിതി



കൊണ്ടോട്ടി: ചീക്കോട് കുടിവെള്ള പദ്ധതിയുടെ പുളിക്കല്‍ പഞ്ചായത്തിലെ വലിയപറമ്പ് കോമ്പറമ്പിലെ ടാങ്കില്‍ നിന്നു പഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് വെള്ളം ലഭ്യമാക്കിയ ശേഷം മാത്രമേ പുറത്തേക്ക് കൊണ്ടുപോവാന്‍ അനുവദിക്കുകയുള്ളുവെന്ന് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി. ടാങ്കില്‍ നിന്നു കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് വെള്ളം കൊണ്ടുപോവാനുള്ള പൈപ്പ്‌ലൈന്‍ സ്ഥാപിക്കാന്‍ രണ്ട് റോഡുകളില്‍ ചാല് കീറാനുള്ള അനുമതിക്കായി സംസ്ഥാന ജലവകുപ്പ് പുളിക്കല്‍ പഞ്ചായത്തിന് കത്ത് നല്‍കിയിരുന്നു. വലിയപറമ്പ് അലക്കപറമ്പ്-കോമ്പറമ്പ് കോളനി റോഡ്, മലാട്ടിക്കല്‍ കോമ്പറമ്പ് കോളനി റോഡ് എന്നിവ വെട്ടിപ്പൊളിക്കാനുള്ള അനുമതി നല്‍കണമെന്നാണ് ആവശ്യം. ഇതേ തുടര്‍ന്നാണ് പഞ്ചായത്ത് പ്രത്യേക യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്. തീരുമാനം ജല വകുപ്പിനെ അറിയിച്ചിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സംഭരണി സ്ഥിതി ചെയ്യുന്ന വലിയ പറമ്പില്‍ വാര്‍ഡ് മെംബറും ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ചീരങ്ങന്‍ മുഹമ്മദ് മാസ്റ്ററുടെ നേതൃത്വത്തില്‍ പരിസര വാര്‍ഡു മെംബര്‍മാരുടെയും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും യോഗം വിളിച്ചു ചേര്‍ത്തു. പഞ്ചായത്ത് ഭരണസമിതി എടുത്ത തീരുമാനപ്രകാരം മുന്നോട്ടുപോവാന്‍ യോഗം തീരുമാനിച്ചിട്ടുണ്ട്. യോഗത്തില്‍ വാര്‍ഡു മെംബര്‍മാരായ കെ വി ഹുസ്സന്‍കുട്ടി, കെ എം ബിച്ചാപ്പു, കെ എം സിദ്ദീഖ്, കുഞ്ഞുമുഹമ്മദ്, എന്‍ സത്യന്‍, കെ പി ഷാഫി, കെ എം ഇസ്മായില്‍, മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു. ചീക്കോട് പദ്ധതിക്കായി ഓരോ പഞ്ചായത്തിലും സംഭരണികള്‍ നിര്‍മിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന പള്ളിക്കല്‍ പഞ്ചായത്തിലും കൊണ്ടോട്ടി നഗരസഭാ പരിധിയിലും സംഭരണികളുണ്ട്. എന്നിട്ടും കിലോമീറ്ററുകള്‍ അകലെയുളള പുളിക്കല്‍ പഞ്ചായത്തിലെ സംഭരണിയില്‍ നിന്നു വെള്ളം കൊണ്ടുപോവാന്‍ സംസ്ഥാന ജല വകുപ്പും വിമാനത്താവള അതോറിറ്റിയും കരാര്‍ ഉണ്ടാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് യോഗം വിലയിരുത്തി.
Next Story

RELATED STORIES

Share it