ernakulam local

പുത്തന്‍വേലിക്കര കാര്‍ അപകടം : നാട്ടുകാര്‍ക്ക് നൊമ്പരമായി



പറവൂര്‍:നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു പിഞ്ച് കുഞ്ഞടക്കം മൂന്നു പേര്‍ മരിച്ചത് പുത്തന്‍വേലിക്കര   പ്രദേശത്തിന് നൊമ്പരമായി.ഒരു ബന്ധുവിന്റെ ആദ്യ കുര്‍ബാന ചടങ്ങില്‍ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു തുരുത്തൂര്‍ കൈമാതുരുത്തി പരേതനായ സെബാസറ്റിയന്റെ ഭാര്യ മേരി, മകന്‍ മേല്‍വിന്റെ ഭാര്യ ഹണി, പേരക്കുട്ടി ആരോണ്‍ മരണപ്പെട്ടത്. കണക്കന്‍കടവ് പമ്പ് ഹൗസിനു സമീപം ആലമറ്റം റോഡിനോട് ചേര്‍ന്നുള്ള പുഴയിലേക്കാണ് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞത്. ഈ റോഡ് വീതികുറഞ്ഞതും പുഴയരികിനോട് ചേര്‍ന്നതുമാണ്. എതിര്‍ ദിശയില്‍ നിന്നും ഒരു വാഹനം വന്നാല്‍ കടന്നുപോകാന്‍ കഴിയില്ല. റോഡ് സംരക്ഷിക്കുന്നതിനും പുഴയിലേക്ക് സൈക്കിള്‍ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ അപകടത്തില്‍ പെടാതിരിക്കാന്‍ പാര്‍ശ്വഭിത്തി ഇതുവരെ നിര്‍മിച്ചിട്ടില്ല. താരതമ്മ്യേന കയറ്റിറക്കമുള്ള റോഡായതിനാല്‍ സംരക്ഷണ ഭിത്തി നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു വരികയായിരുന്നു. ഇതുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ദുര ന്ദം ഒഴിവായേനെ എന്ന് നാട്ടുകാര്‍ പറയുന്നു. മാത്രമല്ല ഈ മേഖലയില്‍ വഴിവിളക്ക് തെളിയാത്തതും മറ്റൊരു കാരണമായി. സംഭവമറിഞ്ഞു പറവൂരില്‍ നിന്നെത്തിയ അഗ്‌നിശമനസേനാ പ്രവര്‍ത്തകരാണ് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കിയത്. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫിസര്‍ വി ജി റോയ്, ലീഡിങ് ഫയര്‍മാന്‍ കെ മുരളി എന്നിവരുടെ നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് മറിഞ്ഞ കാര്‍ ഉയര്‍ത്തി. കാറിന്റെ ഡോര്‍ പൊളിച്ചാണ് കാറിലുള്ളവരെ പുറത്തെടുത്തത്. ഫയര്‍മാന്മാരായ എന്‍ യു അന്‍സാര്‍ കെ പി രാജേഷ്, സനല്‍റോയ്, ഉല്ലാസ്, ഉണ്ണികൃഷ്ണന്‍, മഹമൂദ്,  രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. അപകടവിവരം അറിഞ്ഞയുടന്‍ പുത്തന്‍വേലിക്കര ഗ്രാമപ്പഞ്ചായത് പ്രസിഡന്റ് പി വി ലാജ്, വാര്‍ഡ്‌മെംബര്‍ ഷൈനി ബിജു, കെ എ ബിജു, പി കെ ഉല്ലാസ്, കെ പി ജോസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വി ഡി സതീശന്‍ എംഎല്‍എ, എസ് ശര്‍മ എം എല്‍എ കെ പി ധനപാലന്‍, ജില്ലാ പഞ്ചായത്തു മെംബര്‍ പി എസ് ഷൈല, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീനസെബാസ്റ്റ്യന്‍, ഡേവിസ്പനക്കല്‍   സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it