പുതു ചരിത്രമെഴുതി സൗദി അറേബ്യ; മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് തുടങ്ങി

റിയാദ്: സൗദി അറേബ്യയില്‍ വനിതകള്‍ ആദ്യമായി മല്‍സരിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിനു തുടക്കം. രാജ്യത്തെ 284 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കാണ് തിരഞ്ഞെടുപ്പ്. 978 വനിതകളും 6000 പുരുഷന്മാരുമാണ് മല്‍സര രംഗത്തുള്ളത്. രാവിലെ അഞ്ചിനാരംഭിച്ച വോട്ടെടുപ്പ് ഉച്ചയ്ക്ക് രണ്ടിനു പൂര്‍ത്തിയായി.
സ്ത്രീകള്‍ക്ക് മാത്രമായി 424 പോളിങ് ബൂത്തുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1,30,000 വനിതകളും 4,00,000 പുരുഷന്മാരുമാണ് വോട്ടര്‍പട്ടികയില്‍ പേര് വിവരങ്ങള്‍ ചേര്‍ത്തത്.
സൗദിയില്‍ 2005ലും 2011ലുമാണ് മുമ്പ് മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. പുരുഷന്മാര്‍ക്ക് മാത്രമായിരുന്നു രണ്ടു തിരഞ്ഞെടുപ്പിലും വോട്ടവകാശം. മൊത്തം മുനിസിപ്പല്‍ കൗണ്‍സിലിലെ മൂന്നില്‍ രണ്ട് സീറ്റിലേക്കാണ് (2100 സീറ്റ്) ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ബാക്കിയുള്ള 1050 സീറ്റുകളിലെ അംഗങ്ങളെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് നാമനിര്‍ദേശം ചെയ്യും. 2015ലെ പ്രാദേശിക തിരഞ്ഞെടുപ്പില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് അന്തരിച്ച സൗദി മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവ് പ്രഖ്യാപിച്ചിരുന്നു.
അബ്ദുല്ല രാജാവിന്റെ ഭരണകാലത്ത് ഉന്നത ഉപദേശക സമിതിയായ ശുറയിലേക്ക് 30 വനിതകളെ നാമനിര്‍ദേശം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it