പീഡനക്കേസ് പ്രതിക്ക് മന്ത്രിയുടെ സഹായമെന്ന് ആരോപണം; ദൈവം സാക്ഷി ഞാന്‍ അങ്ങനെ ചിന്തിച്ചിട്ടില്ല: മന്ത്രി കെ ടി ജലീല്‍

പൊന്നാനി: എടപ്പാളിലെ പീഡനത്തിലെ പ്രതിയെ മലപ്പുറം ജില്ലയിലെ മന്ത്രി സഹായിച്ചുവെന്ന് ആരോപണം നിഷേധിച്ച് മന്ത്രി കെ ടി ജലീല്‍ രംഗത്ത്. മൂന്ന് മക്കളുടെ പിതാവായ തനിക്ക് അങ്ങനെ ചിന്തിക്കാന്‍ കൂടി കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. “സര്‍ക്കാരിന്റെ അതീവ ജാഗ്രതയോടെയുള്ള നീക്കം രസിക്കാത്ത കോണ്‍ഗ്രസ് ചാനല്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്തയാണ് ഇതുമായി ബന്ധപ്പെട്ട് നല്‍കുന്നത്.
മലപ്പുറത്ത് നിന്നുള്ള ഒരു മന്ത്രി പ്രതിയെ സഹായിക്കാന്‍ ഇടപെട്ടുവെന്ന രീതിയില്‍ “ജയ്ഹിന്ദ്” ചാനലാണ് ഫഌഷ് ന്യൂസ് സംപ്രേഷണം ചെയ്തത്. എന്റെ പേരു പറയാതെ എന്നാല്‍, ഞാനാണെന്ന് കേള്‍ക്കുന്നവര്‍ക്കും കാണുന്നവര്‍ക്കും വായിക്കുന്നവര്‍ക്കും സംശയിക്കാന്‍ ഇടവരുത്തുംവിധം വാര്‍ത്ത നല്‍കുന്നത് സാമാന്യ മാധ്യമധര്‍മത്തിന് നിരക്കുന്നതല്ല. ആ വാര്‍ത്തയില്‍ സത്യത്തിന്റെ ഒരംശമുണ്ടെങ്കില്‍  പൊതുപ്രവര്‍ത്തനം ഈ നിമിഷം ഞാന്‍ നിര്‍ത്തും . ജയ്ഹിന്ദ് ചാനലിനെ ആയിരം വട്ടം ഞാന്‍ വെല്ലുവിളിക്കുന്നു. തെളിവിന്റെ ഒരു തരിയെങ്കിലും നിങ്ങള്‍ കൊണ്ട് വരൂ.
ദൈവം സാക്ഷി , വേദഗ്രന്ഥങ്ങള്‍ സാക്ഷി ... എടപ്പാള്‍ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെയും സഹായിക്കാന്‍ ശ്രമിക്കുക പോയിട്ട് അങ്ങിനെ ചിന്തിക്കുക പോലും ചെയ്തിട്ടില്ല .... എനിക്കതിന് കഴിയില്ല.... കാരണം രണ്ട് പെണ്‍കുട്ടികളടക്കം മൂന്ന് മക്കളുടെ പിതാവുകൂടിയാണ് ഞാന്‍.” മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it