wayanad local

പി വി ജോണിന്റെ മരണം; സില്‍വി തോമസിനെ പുറത്താക്കി

മാനന്തവാടി: ഡിസിസി ജനറല്‍ സെക്രട്ടറിയായിരുന്ന പി വി ജോണ്‍ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ മാനന്തവാടി പഞ്ചായത്ത് പ്രസിഡന്റും ഡിസിസി സെക്രട്ടറിയുമായ സില്‍വി തോമസിനെയും മറ്റ് നാലു പ്രാദേശിക നേതാക്കളെയും കെപിസിസി പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി.
എന്നാല്‍, ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസിനെതിരായ നടപടി വിയോജിപ്പിലൊതുക്കി. പി വി ജോണിന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കാത്തതില്‍ കെപിസിസി വിയോജിപ്പും അതൃപ്തിയും അറിയിച്ചിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പ്രസ്താവനയില്‍ അറിയിച്ചു.
സില്‍വി തോമസിനെ കൂടാതെ അഡ്വ. ജോസ് കുമ്പുക്കല്‍, ലേഖ രാജീവന്‍, പി വി ജോസ്, പി വി രാജന്‍ എന്നിവരെയാണ് പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയത്. ജോണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി നിര്‍വാഹക സമിതിയംഗവുമായ പി വി ബാലചന്ദ്രന്‍, കെപിസിസി സെക്രട്ടറി കെ കെ അബ്രഹാം, നിര്‍വാഹക സമിതിയംഗം അഡ്വ. എന്‍ കെ വര്‍ഗീസ് സ്വീകരിച്ച നടപടിയില്‍ കെപിസിസി അസന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു.
മൂന്നു പേരും കെ എല്‍ പൗലോസിനെ തേജോവധം ചെയ്യാനും പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്താനും പോസ്റ്റര്‍ പ്രചരിപ്പിക്കാനും പ്രവര്‍ത്തിച്ചുവെന്നു കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷനു മുമ്പാകെ ഒരു വിഭാഗം കോണ്‍ഗ്രസ്സുകാര്‍ പരാതിപ്പെട്ടിരുന്നു.
കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി എം സുരേഷ് ബാബു തലവനായ സമിതിയാണ് വിഷയം അന്വേഷിച്ചത്.
സമിതി മാനന്തവാടി ഫോറസ്റ്റ് ഐബിയില്‍ പരാതി സ്വീകരിക്കാന്‍ എത്തിയ സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും കരിമഷി പ്രയോഗം നടത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവര്‍ അന്വേഷണ റിപോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷമാണ് നടപടി സ്വീകരിച്ചത്.
Next Story

RELATED STORIES

Share it