World

പിസിഡബ്ല്യൂവിന് ദൗമയിയിലേക്ക് പ്രവേശനാനുമതി

ഒദമസ്‌കസ്: രാസായുധ നിരോധന സംഘടനയ്ക്ക് (ഒപിസിഡബ്ല്യൂ) ബുധനാഴ്ച സിറിയയില്‍ രാസാക്രമണം നടന്നു എന്നാരോപിക്കപ്പെട്ട പ്രദേശങ്ങളിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്നു റഷ്യ അറിയിച്ചു. ഒപിസിഡബ്ല്യൂ സംഘം കഴിഞ്ഞ ശനിയാഴ്ച ദമസ്‌കസിലെത്തിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ രാസാക്രമണം നടന്ന ദൗമയിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.
തിങ്കളാഴ്ച ദൗമയില്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും സിറിയയും സഖ്യകക്ഷിയായ റഷ്യയും സുരക്ഷ സംബന്ധിച്ച് ഉറപ്പു നല്‍കിയില്ലെന്ന് യുഎസും ബ്രിട്ടനും ആരോപിക്കുകയായിരുന്നു.
അന്വേഷണ സംഘത്തിന്റെ സിറിയന്‍ ദൗത്യത്തിന് യുഎന്നിന്റെ അനുമതി ലഭിച്ചിട്ടുണ്ട്. ഇന്ന് ദൗമയിലേക്ക് ഒപിസിഡബ്ല്യൂ സംഘത്തിനു പ്രവേശിക്കാന്‍ അനുമതി ലഭിച്ചാല്‍ രാസായുധത്തിന്റെ അംശങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന മണ്ണ് അടക്കമുള്ളവ സംഭവസ്ഥലത്തു നിന്നു ശേഖരിക്കും.
അതേസമയം, ചൊവ്വാഴ്ച രാവിലെ ഹുംസ് നഗരത്തിനു നേരെ തൊടുത്തുവിട്ട രണ്ടു മിസൈലുകള്‍ സിറിയന്‍ സൈന്യം വെടിവച്ചിട്ടതായി ഔദ്യോഗിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ആക്രമണത്തിനു പിന്നില്‍ ആരാണെന്നു വാര്‍ത്ത വ്യക്തമാക്കിയിട്ടില്ല. സിറിയന്‍ സൈന്യത്തിന്റെ ശെയ്‌റാത്ത് എയര്‍ബെയ്‌സ് ലക്ഷ്യം വച്ചെത്തിയ മിസൈലുകളാണ് തകര്‍ത്തതെന്നും സിറിയന്‍ സെന്‍ട്രല്‍ മീഡിയ റിപോര്‍ട്ട് ചെയ്തു. ഈ മാസം ആദ്യത്തില്‍ ഹുംസില്‍ എയര്‍ബെയ്‌സിനു നേരെ നടന്ന ആക്രമണത്തില്‍ ഇറാന്‍ സൈനികരടക്കം 14 പേര്‍ കൊല്ലപ്പെട്ടിരുന്നു.
രാസായുധ പ്രയോഗത്തില്‍ പ്രതിഷേധിച്ച് ശനിയായ്ച യുഎസ്-ബ്രിട്ടന്‍-ഫ്രാന്‍സ് സഖ്യം സിറിയന്‍ സൈന്യത്തിന്റെ രാസായുധ കേന്ദ്രങ്ങള്‍ക്കെതിരേ ആക്രമണം നടത്തിയിരുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ബഹുമാനാര്‍ഥമാണ് ആക്രമണമെന്നായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് മാക്രോണിന്റെ പ്രതികരണം. വ്യോമാക്രമണം ധാര്‍മികമായും  നിയമപരമായും ശരിയാണന്ന്  ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ േമയും അഭിപ്രായപ്പെട്ടു.
ഏപ്രില്‍ ഏഴിനാണ് കിഴക്കന്‍ ഗൂത്തയില്‍ വിമത നിയന്ത്രണത്തില്‍ അവശേഷിക്കുന്ന അവസാന കേന്ദ്രമായ ദൗമയില്‍ സിറിയന്‍ സൈന്യം ക്ലോറിന്‍ ആക്രമണം നടത്തിയത്. ഇതില്‍ നൂറോളം പേര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it