പിതാവും രണ്ടു മക്കളും മുങ്ങിമരിച്ചു

പുല്‍പ്പള്ളി: മകളെ രക്ഷിക്കുന്നതിനിടെ പിതാവും മകനുമുള്‍പ്പെടെ മൂന്നുപേര്‍ മുങ്ങിമരിച്ചു. ബന്ധുക്കളോടൊപ്പം കബനി നദിയിലെ മരക്കടവിനു സമീപത്തെ മഞ്ചാടിക്കടവത്തു പുഴയില്‍ കുളിക്കുന്നതിനിടെയാണു ദുരന്തം. വിമുക്തഭടന്‍ കൂടിയായ കബനിഗിരി ചക്കാലക്കല്‍ ബേബി എന്ന സ്‌കറിയ (54), മക്കളായ അജിത് സ്‌കറിയ (24), ആനി സ്‌കറിയ (18) എന്നിവരാണു മരിച്ചത്.
ഇവരുടെ കൂടെയുണ്ടായിരുന്ന മൂന്നുപാലം പുളിമൂട്ടില്‍ മത്തായിയുടെ മക്കളായ സെവിന്‍, മിഥുല, ഇവരുടെ ബന്ധു ചുണ്ടേല്‍കൊടിയില്‍ ജോ ണ്‍സന്റെ മകള്‍ അലീന എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു.
ഇവര്‍ പുല്‍പ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്നലെ ഉച്ചയോടെ ബേബിയും മക്കളും ബന്ധുക്കളായ കുട്ടികളുമായി മഞ്ചാടിക്കടവിലെ വെള്ളം കുറഞ്ഞ ഭാഗത്തു കുളിക്കുന്നതിനിടെ ആനി കാല്‍വഴുതി കയത്തില്‍ പെടുകയായിരുന്നു. മറ്റു കുട്ടികള്‍ നിലവിളിച്ചതോടെ ഇതു കേട്ടെത്തിയ നാട്ടുകാരാണ് ഇവരെ കരയ്‌ക്കെത്തിച്ചത്.
ആദ്യ തിരച്ചിലില്‍ അജിത്തിന്റെയും തുടര്‍ന്നു സ്‌കറിയയുടെയും അല്‍പ സമയത്തിനകം ആനിയുടെയും മൃതദേഹം കണ്ടെത്തി. പുഴയില്‍ വച്ച് തന്നെ മൂവരും മരിച്ചിരുന്നു. മറ്റുള്ളവരെ പുല്‍പ്പള്ളി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും പുല്‍പ്പള്ളി പോലിസുമാണ് തിരച്ചിലിന് നേതൃത്വം നല്‍കിയത്.
പുല്‍പ്പള്ളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച മൃതദേഹങ്ങള്‍  ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.
ലിസിയാണ് സ്‌കറിയയുടെ ഭാര്യ. മൃതദേഹങ്ങള്‍ ഇന്ന് വൈകീട്ട് നാലിന് കബനിഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും.
Next Story

RELATED STORIES

Share it