kozhikode local

'പിണറായി വിജയന്‍ കോടീശ്വരന്‍മാരുടെ സഖാവ്'



കൊയിലാണ്ടി: മുഖ്യമന്ത്രി പിണറായിവിജയനും സിപിഎമ്മും കോടീശ്വരന്‍മാരുടെ സഖാക്കളായി മാറിയിരിക്കയാണെന്ന് വി എം സുധീരന്‍ ആരോപിച്ചു. പാവങ്ങളെ കയ്യൊഴിഞ്ഞു ശതകോടീശ്വരന്മാരുടെ പക്ഷത്താണ് സിപിഎം. കോടികളുടെ വിലയുള്ള കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിനു കൈമാറാനുള്ള ഗൂഡനീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. മന്ത്രി തോമസ് ചാണ്ടി സര്‍ക്കാര്‍ ഭൂമി കയ്യേറുകയും നിയമവിരുദ്ധമായി ഭൂമി നികത്തുകയും ചെയ്തത് കലക്ടര്‍ റിപോര്‍ട്ട് നല്‍കിയിട്ടും അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. യുഡിഎഫ് ഭരണകാലത്ത് ടാറ്റയുടേയും ഹാരിസണിന്റേയും കയ്യേറ്റഭൂമി തിരിച്ചു പിടിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പിണറായി സര്‍ക്കാര്‍ ഭൂമി വിട്ട് നല്‍കാനുള്ള ശ്രമത്തിലാണ്. കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയാണ് കയ്യേറ്റക്കാരോടുള്ള തന്റെ വിധേയത്വം അദ്ദേഹം പ്രകടിപ്പിച്ചത്. കോഴിക്കോട് ജില്ലയില്‍ ഗെയില്‍ വിരുദ്ധ സമരക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്ത മുഖ്യമന്ത്രി കോടീശ്വരന്മാരായ പി വി അന്‍വറിനേയും തോമസ്ചാണ്ടിയേയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഇടത്പക്ഷ മുന്നണിയെന്ന പേര് മാറ്റി മുതലാളിത്തപക്ഷ ഏകാധിപത്യ മുന്നണിയെന്ന പേരാണ് അവര്‍ക്ക് അഭികാമ്യമെന്ന് സുധീരന്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വി പി ഇബ്രാഹിം കുട്ടി അധ്യക്ഷതവഹിച്ചു. വെങ്ങളം റഷീദ് സംസാരിച്ചു.
Next Story

RELATED STORIES

Share it