പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു

തൃശൂര്‍: ദേശീയപാത കുതിരാനില്‍ പോലിസ് പരിശോധന കണ്ട് അമിത വേഗത്തില്‍ പോയ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് ബൈക്കിലും ബസ്സിലുമിടിച്ച് ഒരാള്‍ മരിച്ചു. രണ്ടു കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. പിക്കപ്പ് വാന്‍ യാത്രക്കാരായ ഇടുക്കി ചക്കകണ്ടം സ്വദേശി കിഴക്കേമഞ്ചം വീട്ടില്‍ സണ്ണി ജോസഫാണു മരിച്ചത്. കൂടെയുണ്ടായിരുന്ന ഇടുക്കി വണ്ടേമേടം സ്വദേശിനി സുനിതാ ജോസഫിനാണ് ഗുരുതര പരിക്കേറ്റത്. സുനിതയെ കാണാനില്ലെന്നു ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. സുനിതയ്ക്കു വേണ്ടി അന്വേഷണം നടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. കുതിരാനില്‍ പരിശോധന കണ്ട് പിക്കപ്പ് വാന്‍ പോലിസിനെ വെട്ടിച്ചു കടക്കുകയായിരുന്നു. ഇതിനിടെ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് തമിഴ്‌നാട് ബസ്സിലും തുടര്‍ന്ന്, പാലക്കാട് ഭാഗത്തുനിന്ന് വന്ന ബൈക്കിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ മറിഞ്ഞു. വാന്‍ ഇടിച്ച് ബൈക്ക് യാത്രക്കാരായ പാലക്കാട് സ്വദേശി പള്ളിത്തെരുവില്‍ മുഹമ്മദ് റഷീദ്, ഭാര്യ സൈനബ, മക്കളായ സഫ്‌ന ഷെറീഫ്, ഷെറീഫ് എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് ജീപ്പിലാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്.

Next Story

RELATED STORIES

Share it