പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് കാലതാമസം ഒഴിവാകുന്നു

തിരുവനന്തപുരം: പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് കാലതാമസം ഒഴിവാക്കി വേഗത്തില്‍ ലഭ്യമാവുന്നതിനുള്ള ഇ-വെരിഫിക്കേഷന്‍ പാസ്‌പോര്‍ട്ട് സംവിധാനം ഒരു മാസത്തിനകം എല്ലാ ജില്ലകളിലും നടപ്പാക്കും. ഇതിനുള്ള നിര്‍ദേശം സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പോലിസ് മേധാവികള്‍ക്ക് നല്‍കി.
പാസ്‌പോര്‍ട്ട് ലഭിക്കുന്നതിനുള്ള പോലിസ് വെരിഫിക്കേഷന്‍ റിപോര്‍ട്ടിന് ഇപ്പോള്‍ 20ദിവസം മുതല്‍ ഒരു മാസം വരെ സമയം വേണ്ടിവരുന്നുണ്ട്. എന്നാല്‍, കടലാസ്‌രഹിത ഡിജിറ്റല്‍ വര്‍ക്ഫ്‌ളോയിലൂടെ ഇത് നാലോ അഞ്ചോ ദിവസം വരെയായി കുറയ്ക്കുന്നതിന് ഇ-വിഐപി ആപ്ലിക്കേഷന് കഴിയും. പൈലറ്റ് അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയില്‍ നേരത്തേ നടപ്പാക്കിയിരുന്നു. പദ്ധതി വിജയമെന്നു കണ്ട് കണ്ണൂര്‍, പാലക്കാട്, കോഴിക്കോട് റൂറല്‍, തൃശൂര്‍ റൂറല്‍, എറണാകുളം റൂറ ല്‍ എന്നീ അഞ്ചു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. ഒരു മാസത്തിനകം മറ്റു പോലിസ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനം. പുതിയ സംവിധാനമനുസരിച്ച് അപേക്ഷകന്റെ വ്യക്തിഗത വിവരങ്ങള്‍ ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ—ക്ക് വെബ് ആപ്ലിക്കേഷന്‍ വഴി അയച്ച് കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമുണ്ടോയെന്നു പരിശോധിക്കും. തുടര്‍ന്ന്, ഡിജിറ്റലായി ഈ ഫയല്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് വഴി ഫീല്‍ഡ് വെരിഫിക്കേഷന്‍ ഓഫിസര്‍ക്ക് മൊബൈല്‍/ ലാപ്‌ടോപ്പ് ആപ്ലിക്കേഷന്‍ വഴി നല്‍കുന്നു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം മൊബൈല്‍/ ലാപ്‌ടോപ്പ് ആപ്ലിക്കേഷന്‍ വഴി തന്നെ റിപോര്‍ട്ട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ചിന് നല്‍കും. തുടര്‍ന്ന്, ജില്ലാ പോലിസ് മേധാവിയുടെ ഡിജിറ്റല്‍ ഒപ്പോടുകൂടി വിദേശകാര്യ മന്ത്രാലയത്തിന്റെ ഇതിനായുള്ള വെബ്‌പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്നതോടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയാവും.
ഈ സംവിധാനം നിലവില്‍ വരുന്നതിനു മുമ്പായി ആവശ്യമായ പരിശീലനം നല്‍കാന്‍ മലപ്പുറം, പാലക്കാട് ജില്ലാ പോലിസ് മേധാവിമാരെയും ആവശ്യമായ ഫണ്ട് നല്‍കുന്നതിന് ഹെഡ്ക്വാര്‍ട്ടേഴ്‌സ് എഡിജിപി, ഡിഐജി എന്നിവരെയും സംസ്ഥാന പോലിസ് മേധാവി ചുമതലപ്പെടുത്തി.
Next Story

RELATED STORIES

Share it