Kottayam Local

പാലങ്ങള്‍ സുരക്ഷിതമാണോ എന്നറിയാന്‍ സര്‍വേ തുടങ്ങി ; കണമല പാലം പരിശോധിച്ചു



കണമല: സംസ്ഥാനത്തെ ദേശീയപാതകളില്‍ പാലങ്ങള്‍ സുരക്ഷിതമാണോയെന്നറിയാന്‍ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ സര്‍വേ ആരംഭിച്ചതിന്റെ ഭാഗമായി കണമല പാലത്തില്‍ പരിശോധന നടത്തി. ഒപ്പം എരുമേലി വഴി കടന്നുപോവുന്ന ഭരണിക്കാവ് മുണ്ടക്കയം 183 എ ദേശീയപാതയായി ഏറ്റെടുത്ത പാതയിലെ പാലങ്ങളില്‍ പരിശോധന പുരോഗമിക്കുന്നു. കഴിഞ്ഞ ദിവസമാണ് സംഘം കണമല പാലം പരിശോധിച്ചത്. രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച കണമല പാലം സുരക്ഷിതമാണെന്നാണു വിലയിരുത്തല്‍. പാലങ്ങളുടെ അടിഭാഗം വ്യക്തമായി പരിശോധിക്കുന്നതിനു ക്രെയിന്‍ ഹൈഡ്രോളിക് യൂനിറ്റ് വാഹനം ലഭ്യമാക്കിയിട്ടുണ്ട്. പാലങ്ങളുടെ വിവിധ ഭാഗങ്ങളുടെ ചിത്രങ്ങളും ശേഖരിക്കുന്നുണ്ട്. മുക്കൂട്ടുതറ, മുണ്ടക്കയം, വണ്ടിപ്പെരിയാര്‍ പ്രദേശങ്ങളിലും കൊല്ലം തേനി ദേശീയപാതയിലെ പാലങ്ങളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. പൊളിച്ചുമാറ്റി നിര്‍മിക്കേണ്ട പാലങ്ങള്‍ സംബന്ധിച്ചും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി നടത്തേണ്ട പാലങ്ങള്‍ സംബന്ധിച്ചും പരിശോധനാ സംഘം ഉടന്‍ റിപോര്‍ട്ട് നല്‍കുമെന്ന് ദേശീയപാതാ അധികൃതര്‍ അറിയിച്ചു. ഈ റിപോര്‍ട്ടിനെ തുടര്‍ന്നാണ് പാലങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തികള്‍ സംബന്ധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുക. വീതികുറഞ്ഞ പാലങ്ങള്‍ ദേശീയപാതയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വീതി വര്‍ധിപ്പിക്കാനുള്ള പ്രവര്‍ത്തികള്‍ക്ക് പരിശോധന സഹായകമാവും. മുക്കൂട്ടുതറ ടൗണിലെ ഇടുങ്ങിയ പാലം വികസിപ്പിക്കേണ്ടത് ദേശീയപാതയായതിനാല്‍ അനിവാര്യമാണ്. പാലത്തിന്റെ പ്രവേശനഭാഗങ്ങളിലെ വളവുകള്‍ അപകട സാധ്യത സൃഷ്ടിക്കുന്നുണ്ട്. പാലത്തിന്റെ തൂണുകളില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സംരക്ഷണ ഭിത്തികള്‍ക്കു ബലക്ഷയമുള്ളതായി സംശയവുമുണ്ട്. കണമല, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം മേഖലകളില്‍ നടന്ന പരിശോധനകള്‍ ദേശീയപാത കാഞ്ഞിരപ്പള്ളി സബ് ഡിവിഷന്‍ വിഭാഗം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു. എരുമേലി വഴി 183 എ ദേശീയപാത നാലുവരിപ്പാതയാക്കി പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞയിടെ ഇന്ത്യന്‍ ഹൈവേ ഇന്‍സ്റ്റിറ്റിയൂഷന്റെ നേതൃത്വത്തില്‍ സര്‍വേ ആരംഭിച്ചിരുന്നു. പാതയിലെ വാഹനത്തിരക്ക് പരിശോധിക്കുന്നതിന്റെ സര്‍വേ കഴിഞ്ഞയിടെയാണ് പൂര്‍ത്തിയായത്. ഈ സര്‍വേയെ തുടര്‍ന്ന് നാലുവരിപാതയുടെ അലൈന്‍മെന്റ് നിശ്ചയിക്കാനുള്ള സര്‍വേ കഴിഞ്ഞ ദിവസം ഭരണിക്കാവ് മുതല്‍ ആരംഭിച്ച് പത്തനംതിട്ട ജില്ലയില്‍ എത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അടുത്ത ദിവസം എരുമേലി-കണമല പാതയില്‍ സര്‍വേ സംഘം എത്തുമെന്ന് ദേശീയപാത അധികൃതര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it