thrissur local

പാചകവാതക ഓപണ്‍ ഫോറത്തില്‍ പ്രതിഷേധം



തൃശൂര്‍: മൂന്നുമാസങ്ങള്‍ക്കുള്ളില്‍ ചേരണമെന്ന മാനദണ്ഡം തെറ്റിച്ച് ഒന്നരവര്‍ഷത്തിന് ശേഷം പാചകവാതക ഓപണ്‍ഫോറം ചേര്‍ന്നു. യോഗത്തില്‍ ഉപഭോക്താക്കളുടെ പരാതി പ്രളയം. ഓണ്‍ലൈന്‍വല്‍ക്കരിച്ചതോടെ വിതരണത്തില്‍ കാര്യമായ പരാതിയില്ലെന്ന് ഉപഭോക്താക്കള്‍ വ്യക്തമാക്കി. എന്നാല്‍ മറ്റുള്ള സ്ഥിരം പരാതികള്‍ നടപടിയില്ലാതെ തുടരുകയാണ്. ബില്ലുകള്‍ സുതാര്യമല്ലെന്ന പരാതിയാണ് ഫോറത്തില്‍ ഏറെ കേട്ടത്. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെയും ഭാരത് പെട്രോളിയത്തിന്റെയും ബില്ലുകള്‍ ഏറെക്കുറെ സുതാര്യമാണെങ്കിലും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ബില്ല് സുതാര്യമല്ലെന്ന് വ്യാപക പരാതി ഉയര്‍ന്നു. എന്നാല്‍ കമ്പനി പ്രതിനിധി യോഗത്തില്‍ പങ്കടുക്കാത്തതിനാല്‍ കൃത്യമായ വിശദീകരണം ഇക്കാര്യത്തില്‍ ലഭിച്ചില്ല. പാചകവാതകത്തിന്റെ വില, നികുതി, വിതരണ തുക ഇവ മൂന്നും കൂടിയ ബില്ലിലെ തുക മാത്രം സിലണ്ടറിന് ഉപഭോക്താക്കള്‍ നല്‍കിയാല്‍ മതിയെന്ന് കമ്പനി അധികൃതരും ഏജന്‍സി പ്രതിനിധികളും വ്യക്തമാക്കി. ഏജന്‍സി കേന്ദ്രത്തിന്റെ അഞ്ചുകിലോമീറ്ററിനുള്ളില്‍ വിതരണത്തിന് പണമില്ല. അഞ്ചില്‍ കൂടുതലുള്ളതിന്റെ വിലയാണ് വിതരണ തുകയായി എഴുതുന്നത്. ഇതുകൂടാതെ യാതൊരു തുകയും നല്‍കേണ്ടതില്ല. വിതരണത്തിന് വരുമ്പോള്‍ വീട്ടില്‍ ആളില്ലെങ്കില്‍ തുടര്‍ ദിവസങ്ങളില്‍ സിലിണ്ടര്‍ വിതരണം ചെയ്യും. ഇതിന്റെ അടിസ്ഥാനത്തില്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടാല്‍ അടുത്ത ദിവസം തന്നെ സിലിണ്ടര്‍ വീട്ടില്‍ എത്തിക്കും. ഒന്നരവര്‍ഷം ഓപ്പണ്‍ഫോറം ചേരാതിരുന്നതില്‍ പ്രതിഷേധം ശക്തമായിരുന്നു. മറുപടി പറയാനാവാതെ അധികൃതര്‍ കുഴഞ്ഞു. ഇതോടെ ഉപഭോക്താക്കളുടെ പരാതികളെ ബഹളം വെച്ച് തോല്‍പ്പിക്കാന്‍ എജന്‍സി പ്രതിനിധികളുടെ സംഘടിത ശ്രമവും നടന്നു. 2015 ജൂണ്‍ 17ന് നടന്ന അവസാന യോഗത്തില്‍ എടുത്ത തീരുമാനങ്ങളൊന്നും നടപ്പാക്കിയില്ലെന്ന കണ്ടെത്തല്‍ ഏറെ പ്രതിഷേധത്തിനിടയാക്കി. ഒന്നരവര്‍ഷത്തിന് ശേഷം യോഗം നടക്കാനിടയായ സാഹചര്യം വ്യക്തമാക്കാനും അധികൃതര്‍ക്കായില്ല. അന്ന് നടന്ന യോഗത്തിലെ മിനിറ്റ്‌സ് പോലും പങ്കെടുത്തവര്‍ക്ക് ഇതുവരെ നല്‍കാത്തത് വലിയ ബഹളത്തിനിടയാക്കി. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട ഹൈകോടതി വിധി അന്നത്തെ യോഗത്തിന് ശേഷം 14 ദിവസത്തിനകം നല്‍കാമെന്ന തീരുമാനം നടപ്പാക്കാത്തത് ഉപഭോക്തക്കള്‍ ചോദ്യം ചെയ്തു. 15 ദിവസത്തിനകം വിധി പകര്‍പ്പ് നല്‍കുമെന്ന് ഈ യോഗത്തില്‍ ഉറപ്പുനല്‍കിയാണ് രക്ഷപ്പെട്ടത്. ഉദ്യോഗസ്ഥര്‍ക്ക് മറുപടി പറയാനാവത്ത സഹചര്യം ഉടലെടുത്തതോടെ എജന്‍സി പ്രതിനിധകള്‍ ബഹളവുമായി മുന്നോട്ടുവന്നു. പല ഉപഭോക്താക്കളും പറയുന്നതിനടെ ഇടയില്‍ കയറി സംസാരിച്ച് യോഗം അലേങ്കാലമാക്കുന്നതിനും ശ്രമമുണ്ടായി. സംഘടിതമായി ബഹളംവച്ചിട്ടും അധ്യക്ഷന്‍ നടപടി സ്വീകരിക്കാതിരുന്നതിനെതിരെ ഉപഭോക്താക്കള്‍ പരാതി ഉന്നയിച്ചു. താലൂക്ക് സപ്ലൈ ഓഫിസര്‍മാരായ സതീഷ്‌കുമാര്‍, ജയചന്ദ്രന്‍ എന്നിവരും യോഗത്തിന് നേതൃത്വം നല്‍കി. ഭാരത് പെട്രോളിയം കമ്പനി മാനജേര്‍ സദാനന്ദന്‍ കെ േേമനാന്‍, ഐഒസി അസി. മാനജേര്‍ മഞ്ജുഷ ഗോപിനാഥ് എന്നിവരും പെങ്കടുത്തു.
Next Story

RELATED STORIES

Share it