kannur local

പഴയങ്ങാടിയിലെ ജ്വല്ലറി കവര്‍ച്ച: രേഖാചിത്രം പുറത്തുവിട്ടു

പഴയങ്ങാടി: പട്ടാപ്പകല്‍ ബസ് സ്റ്റാന്റ് പരിസരത്തെ അല്‍ ഫത്തീബി ജ്വല്ലറിയില്‍ നിന്നു ഒരുകോടിയുടെ സ്വര്‍ണവും രണ്ടുലക്ഷം രൂപയും കവര്‍ന്ന സംഭവത്തില്‍ തളിപ്പറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊര്‍ജിതമാക്കി. കവര്‍ച്ചയ്ക്കു പിന്നിലുള്ള സംഘത്തെ പോലിസ് തിരിച്ചറിഞ്ഞതായാണു സൂചന.
പ്രദേശവാസിയുടെ നേതൃത്വത്തിലുള്ള നാലംഗസംഘമാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് പോലിസ് നിഗമനം. പ്രതിയുടെ രേഖാചിത്രം പോലിസ് തയ്യാറാക്കുകയും പുറത്തുവിടുകയും ചെയ്തു. മേഖലയിലെ ചിലര്‍ നാട്ടില്‍ നിന്നു അപ്രത്യക്ഷമായതായി വിവരം ലഭിച്ചിട്ടുണ്ട്. മാടായിപ്പാറയില്‍ ഒത്തുകൂടിയ ശേഷം അവസാനവട്ട ഒരുക്കം നടത്തിയതിനു ശേഷമാണ് കവര്‍ച്ച നടത്തിയതെന്നാണു കണ്ടെത്തല്‍. ഇതിന്റെ ചില തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. കവര്‍ച്ചയ്ക്കു ശേഷം വെങ്ങര റെയില്‍വേ ഗേറ്റ് വഴി കടന്ന് ട്രെയിനില്‍ മംഗലപുരത്തേക്കു പോയതായാണു വിവരം. കര്‍ണാടകയിലെ പുത്തൂരില്‍ രണ്ടുവര്‍ഷം മുമ്പ് നടന്ന ജ്വല്ലറി കവര്‍ച്ചയുമായി സംഭവത്തിനു സാമ്യത കണ്ടെത്തിയതിനാല്‍ ആ നിലയിലും പരിശോധിക്കുന്നുണ്ട്. സംഘം സഞ്ചരിച്ച വാഹനം കണ്ടെത്താന്‍ ഇതര സംസ്ഥാനങ്ങളിലേക്കും സന്ദേശമയച്ചിട്ടുണ്ട്.
സമീപ പ്രദേശങ്ങളിലെ 10 ഓളെ നിരീക്ഷണ കാമറയിലെ ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. കവര്‍ച്ച നടന്ന ദിവസത്തെയും അതിനു മുമ്പും ശേഷവുമുള്ള ആയിരക്കണക്കിനു ഫോണ്‍ വിളികള്‍ പരിശോധിച്ചിട്ടുണ്ട്. മുട്ടം, എട്ടിക്കുളം ഭാഗങ്ങളിലെ ടവറുകള്‍ കേന്ദ്രീകരിച്ചുള്ള ഫോണ്‍ വിളികളാണ് പ്രധാനമായും പരിശോധിച്ചത്. കവര്‍ച്ചാസംഘം ജ്വല്ലറിയിലെ നിരീക്ഷണ കാമറ സ്‌പ്രേ പെയ്ന്റ് അടിച്ച് നശിപ്പിക്കുകയും ഡിവിആര്‍ സംവിധാനം കടത്തിക്കൊണ്ട് പോയതും ആദ്യഘട്ടത്തില്‍ അന്വേഷണത്തെ ബാധിച്ചിരുന്നു. അതിനിടെ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ നല്‍കിയ മൊഴിയാണ് നിര്‍ണായകമായത്.
ജ്വല്ലറിയില്‍ സാധനങ്ങള്‍ ഇറക്കാന്‍ വന്ന ഇയാള്‍ കടയ്ക്കു മുന്നില്‍ ഒരാള്‍ നില്‍ക്കുന്നത് കണ്ട് അന്വേഷിച്ചപ്പോള്‍ ഷട്ടര്‍ നന്നാക്കുകയാണെന്നും കടയുടമയും ജീവനക്കാരും പള്ളിയില്‍ പോയതാണെന്നും പറഞ്ഞു.
ഭാഷാ ശൈലി മനസ്സിലാക്കിയ അന്വേഷണ സംഘം പഴയങ്ങാടി ഭാഗത്തുള്ളയാളാണ് പ്രതിയെന്ന വിലയിരുത്തലിലാണ്.ഓട്ടോ ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തി ല്‍ വട്ട മുഖമുള്ളയാളുടെ രേഖാചിത്രം ചിത്രം തയ്യാറാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it