thrissur local

പള്ളി വളപ്പിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് സംഘര്‍ഷത്തിന് ശ്രമം

ചാവക്കാട്: പള്ളി വളപ്പിലേക്ക് മദ്യക്കുപ്പികള്‍ വലിച്ചെറിഞ്ഞ് വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ആര്‍എസ്എസ് ശ്രമം. രണ്ടു പേര്‍ പിടിയില്‍.
ആര്‍എസ്എസ് പ്രവര്‍ത്തകരായ ഇരട്ടപ്പുഴ സ്വദേശി പ്രശാന്ത്, കല്ലു ബ്ലങ്ങാട് സ്വദേശി ലയേഷ് എന്നിവരേയാണ് ചാവക്കാട് പോലിസ് പിടികൂടിയത്. വ്യാഴാഴ്ച രാത്രി പത്തോടെ കിഴക്കേ ബ്ലാങ്ങാട് ഹിളര്‍ പള്ളി വളപ്പിലേക്കാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മദ്യ കുപ്പികള്‍ വലിച്ചെറിയുകയും പള്ളിയുടെ ചുറ്റുമതിലില്‍ മൂത്രമൊഴിക്കുകയും ചെയ്തത്. പിന്നീട് സംഘം പള്ളിക്കു മുന്നില്‍ വെച്ച് വെല്ലുവിളി നടത്തി ഭീഷണി മുഴക്കുകയും ചെയ്തു.
വിവരമറിഞ്ഞ് പരിസരവാസികള്‍ എത്തിയതോടെ സംഘം മുങ്ങി. നാട്ടുകാര്‍ വിവരം പോലിസില്‍ അറിയിച്ചതോടെ ചാവക്കാട് എസ്‌ഐ എം കെ രമേഷിന്റെ നേതൃത്വത്തില്‍ പോലിസ് സംഭവ സ്ഥലത്തേക്ക് കുതിച്ചെത്തി പ്രതികളെ ഉടന്‍ പിടികൂടുമെന്നറിയിച്ചു. തുടര്‍ന്ന് രാത്രി തന്നെ പ്രതികള്‍ക്കായി തിരച്ചില്‍ നടത്തുകയും ഇന്നലെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
മതസ്പര്‍ദ വളര്‍ത്തി മേഖലയില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസെടുത്തതായി എസ്‌ഐ പറഞ്ഞു.
മേഖലയിലെ സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമം നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡിസിസി സെക്രട്ടറി കെ ഡി വീരമണി, കടപ്പുറം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് സി മുസ്താക്കലി, ഐഎന്‍ടിയുസി കടപ്പുറം മണ്ഡലം പ്രസിഡന്റ് പി എ നാസര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it