Flash News

പള്ളി, മഹല്ല് എന്നൊന്നു പറഞ്ഞ് ആരും തന്നെ പേടിപ്പിക്കേണ്ടെന്ന് കെടി ജലീല്‍

പള്ളി, മഹല്ല് എന്നൊന്നു പറഞ്ഞ് ആരും തന്നെ പേടിപ്പിക്കേണ്ടെന്ന് കെടി ജലീല്‍
X



ഗെയിലിനെതിരേ നടത്തുന്ന സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സാമൂഹ്യ പ്രതിബന്ധതയില്ലെന്നും ഗെയില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീടും ഇടിച്ച് നിരത്തുകയോ ആരെയെങ്കിലും അവരവരുടെ വീടുകളില്‍ നിന്ന് കുടിയിക്കുകയോ ചെയ്യുന്നില്ലെന്നും മന്ത്രി കെടി ജലീല്‍. പള്ളി, മഹല്ല് എന്നൊന്നും പറഞ്ഞ് ആരും തന്നെ പേടിപ്പിക്കേണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീല്‍ പറയുന്നു. താന്‍ നടത്തിയ പ്രസ്താവന കണ്ട് ചില മുസ്ലിം മൗലികവാദികളും മത തീവ്രവാദികളും പിന്നെക്കുറച്ച് ലീഗുകാരും സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞ് തുള്ളുന്നത് കണ്ടപ്പോള്‍ ചിരിയാണ് വന്നതെന്നും കെടി ജലീല്‍ പറയുന്നു. .

പോസ്റ്റിന്റെ പൂര്‍ണരൂപം

പള്ളിക്കാര്യം പറഞ്ഞ് പേടിപ്പിക്കേണ്ട ; നിങ്ങള്‍ക്കാള് തെറ്റി .
                   
ഗെയ്ല്‍ വിവാദവുമായി ബന്ധപ്പെട്ട് ഞാന്‍ നടത്തിയ കമന്ററിനെതിരെ ചില മുസ്ലിം മൗലികവാദികളും മത തീവ്രവാദികളും പിന്നെക്കുറച്ച് ലീഗുകാരും സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞ് തുള്ളുന്നത് കണ്ടപ്പോള്‍ ചിരിയാണ് വന്നത് . വ്യക്തിപരമായി എന്നോടുള്ള കുടിപ്പക പ്രതികരണങ്ങളില്‍ പ്രകടമാണ് . 2004 കാലത്ത് അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ എക്‌സ്പ്രസ് ഹൈവെ , കരിമണല്‍ ഖനനം എന്നീ വിഷയങ്ങളില്‍ ഞാനെടുത്ത നിലപാടാണ് പലരും ചൂണ്ടിക്കാണിച്ചത് . എന്തായിരുന്നു പ്രസ്തുത വിഷയങ്ങളിലുള്ള എന്റെ സമീപനം ?


എക്‌സ്പ്രസ് ഹൈവെ വേണ്ടെന്നല്ല ഞാന്‍ പറഞ്ഞത് . റോഡിനായി സ്ഥലമേറ്റെടുക്കുമ്പോള്‍ കുടിയിറക്കപ്പെടുന്നവര്‍ക്ക് മതിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നാണ് . ഇത് തന്നെയാണ് അന്നത്തെയും ഇന്നത്തെയും എന്റെ പക്ഷം . നൂറ് മീററര്‍ വീതിയില്‍ ഉണ്ടാക്കുന്ന റോഡ് റെയില്‍വേ യെപ്പോലെ കേരളത്തെ വെട്ടിമുറിക്കരുതെന്നും ഞാന്‍ അഭിപ്രായപ്പെട്ടിരുന്നു .
കരിമണല്‍ ഖനനം കയ്യും കണക്കുമില്ലാതെ സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതിക്കൊടുക്കരുതെന്നാണ് ഞാന്‍ പറഞ്ഞത് . സര്‍ക്കാര്‍ നിയന്ത്രണത്തിലും നിരീക്ഷണത്തിലും മാത്രമേ കരിമണല്‍ എടുക്കാവു . ഇതിലും ഒരു മാററവും വന്നിട്ടില്ല . സംശയമുള്ളവര്‍ അന്നത്തെ പത്രങ്ങള്‍ എടുത്ത് നോക്കുന്നത് നന്നാകും .


അതും ഗെയ് ലും തമ്മിലുള്ള ബന്ധമെന്താണ് ? വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീടും ഇടിച്ച് നിരത്തുകയോ ആരെയെങ്കിലും അവരവരുടെ വീടുകളില്‍ നിന്ന് കുടിയിക്കുകയോ ചെയ്യുന്നില്ല . തന്നെയുമല്ല , ലൈന്‍ ഇട്ട് പോകുന്നതിന് ഉടമസ്ഥാവകാശം കൈമാറാതെത്തന്നെ മുഖവിലയുടെ 50 % ഓരോ സ്ഥലമുടമക്കും നല്‍കുകയും ചെയ്യും . മനുഷ്യന് ഭൂമിയുടെ ഉമടമസ്ഥാവകാശമില്ലെന്നും കൈകാര്യകര്‍തൃത്വാധികാരമേയുള്ളുവെന്നും വാദിക്കുന്നവര്‍ക്ക് എങ്ങിനെയാണ് പൊതുതാല്‍പര്യം പരിഗണിച്ചാല്‍ ഈ പദ്ധതിയെ എതിര്‍ക്കാന്‍ കഴിയുക ? മുഴുവന്‍ കേരളീയര്‍ക്കും പ്രയോജനകരമായ ഒരു വികസനത്തെ , യഥാര്‍ത്ഥ വിശ്വാസികളാണെങ്കില്‍ ത്യാഗ സന്നദ്ധതയോടെ പിന്തുണക്കുകയല്ലേ വേണ്ടത് ?


ഈ സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഒരു സാമൂഹ്യ പ്രതിബന്ധതയുമില്ലെന്ന് മാത്രമല്ല , അയല്‍ക്കാരന് വൈദ്യുതി കണക്ഷന്‍ ലഭിക്കാന്‍ സ്വന്തം പുരയിടത്തിന്റെ പതിനഞ്ച് മീറ്റര്‍ ഉയരത്തിലൂടെ ഒരു സര്‍വീസ് വയര്‍ വലിക്കാന്‍ പോലും ഒരിഞ്ച് സ്ഥലം വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്തവരുമാണെന്ന് ആര്‍ക്കാണറിയാത്തത് ? പ്രത്യക്ഷത്തില്‍ വികസനത്തിനെതിരല്ലെന്ന് പറയുകയും എന്നാല്‍ ഒരിക്കലും നടക്കാത്ത അപ്രായോഗിക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് , പുരോഗതിയെ എന്നന്നേക്കുമായി തടസ്സപ്പെടുത്തുകയും ചെയ്യുന്ന കുബുദ്ധികളായ അരാചകവാദികളുടെ കുല്‍സിത ശ്രമം തിരിച്ചറിയപ്പെടാതെ പോകരുത് .


സമരമുഖത്ത് വന്ന് ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുന്ന വലതുപക്ഷ നേതാക്കളാണ് ഇപ്പോഴുള്ള അലയ്ന്‍മെന്റ് ഫൈനലൈസ് ചെയ്ത് , തീരുമാനം ഗെയ് ലിനെ അറിയിച്ചതെന്ന കാര്യം ആരും മറക്കരുത് . ഇക്കാര്യത്തില്‍ ഒരു പരിതിവരെയെങ്കിലും സത്യസന്ധമായ നിലപാടാണ് മുസ്ലിം ലീഗിലെ നല്ലൊരു ശതമാനം നേതാക്കളും സ്വീകരിക്കുന്നത് . ഇത് തീര്‍ത്തും അഭിനന്ദനീയമാണ് .

ഗെയ്ല്‍ സമരത്തെ മതവല്‍കരിക്കാന്‍ ശ്രമിച്ചത് പുറത്താരെങ്കിലുമാണൊ? സമര നേതാക്കള്‍ തന്നെയല്ലെ ? ഗെയ്ല്‍ പൈപ്പുകള്‍ കടന്ന് പോകുന്ന സ്ഥലത്ത് കൂട്ടമായി നമസ്‌കരിച്ചവരുടെ ലക്ഷ്യം എന്തായിരുന്നുവെന്നത് വ്യക്തമാണ് . പള്ളി തൊട്ടടുത്തുണ്ടായിരിക്കെ പൊതുസ്ഥലത്ത് നിന്ന് നമസ്‌കരിക്കല്‍ ശരിയല്ലെന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിങ്ങളിലെ സിംഹഭാഗവും . ഈ സമൂഹ പ്രാര്‍ത്ഥനയില്‍ നിന്നുതന്നെ സമരക്കാര്‍ ആരെന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും മനസ്സിലാകും .


പള്ളി , മഹല്ല് , കമ്മിറ്റി എന്നൊക്കെ പറഞ്ഞ് പേടിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ . ഈ നാട്ടില്‍ ഇസ്ലാംമത വിശ്വാസിയായി ജീവിക്കാന്‍ ഒരു മതരാഷ്ട്രീയത്തമ്പുരാന്റെയും സാക്ഷ്യപത്രം കഴുത്തില്‍ കെട്ടിത്തൂക്കി നടക്കേണ്ട ഗതികേട് ഒരാള്‍ക്കുമില്ല . ഏതെങ്കിലും കമ്മിറ്റിക്കാരുടെയോ സംഘടനയുടെയോ തിട്ടൂരം ഒരാപ്പീസില്‍ നിന്നും ഇരന്ന് വാങ്ങി ആരെയും ബോദ്ധ്യപ്പെടുത്തേണ്ട ദുരവസ്ഥയുമില്ല . ഓലപ്പാമ്പുകാട്ടി പേടിപ്പിക്കാന്‍ നോക്കിയാല്‍ വിരണ്ട് പോകുന്നവരുണ്ടാകാം . അവരോടതായിക്കോളു . ഞങ്ങളോട് വേണ്ട .
മുസ്ലിമായി ജീവിക്കാന്‍ തീവ്രവാദികളുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടിവരുന്ന കാലത്ത് അതിനെതിരെയുള്ള പോരാട്ടത്തിലെ വീരമൃത്യുവിന്റെ വഴിയാകും അസഹിഷ്ണുതാ വിരുദ്ധരായ ഈ വിനീതനുള്‍പ്പടെയുള്ള മഹാഭൂരിപക്ഷം വരുന്ന മുസ്ലിം ബഹുജനങ്ങളും തെരഞ്ഞെടുക്കുക .
Next Story

RELATED STORIES

Share it