Alappuzha local

പരുത്തുപാറ കോളനിയില്‍ യുവാവിന്റെ ആത്മഹത്യാശ്രമം ; സിപിഎം മെംബറുടെ ക്രൂരതയില്‍ മനംനൊന്തെന്ന് ആക്ഷേപം



ആറന്മുള: പഞ്ചായത്തില്‍ സിപിഎം മെംബറുടെ ക്രൂരതയില്‍ മനംനൊന്ത് പരുത്തുപാറ കോളനി നിവാസി ജീവനൊടുക്കാന്‍ ശ്രമിച്ചു. ഇടയാറന്മുള പടിഞ്ഞാറ് കല്ലുവിളയില്‍ അജിയാണ് പ്ലാവിന്റെ മുകളില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭാര്യയും മുന്നൂ മക്കളും അടങ്ങുന്ന കുടുംബത്തിന് ആകെയുള്ളത് ഏഴ് സെന്റ് വസ്തുവും അതിനുള്ളിലെ ഇടിഞ്ഞുവീഴാറായ വീടുമാണ് മൂത്തമകന്‍ അഞ്ച് വര്‍ഷം കലോത്സവത്തില്‍ എ പ്ലസും, രണ്ടാമത്തെ മകന്‍ മ്യൂസിക്കല്‍ സിംഫണിയില്‍ ഗിന്നസ് റിക്കോര്‍ഡും നേടിയിരുന്നു. മകള്‍ കലാമണ്ഡലം വിദ്യാര്‍ഥിയുമാണ്. പെണ്‍കുട്ടിയടങ്ങുന്ന കുടുംബത്തിന് പ്രാഥമിക കാര്യങ്ങള്‍ക്ക് പോലുമുള്ള സൗകര്യമില്ല. നിരവധി തവണ അപേക്ഷകള്‍ നല്‍കിയിട്ടോ പഞ്ചായത്തംഗം പല കാരണങ്ങള്‍ പറഞ്ഞ് തടസപ്പെടുത്തുകയും ചെയ്തിരുന്നു. ഈ കുടുംബത്തിന്റെ ശൗചാലയനിര്‍മാണവും തടസപ്പെടുത്തിയിരുന്നു. ഏഴുമാസങ്ങള്‍ക്കുമുമ്പ് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച വീടുനിര്‍മാണം അജിയുടെ അയല്‍വാസിയെ കൂട്ടുപിടിച്ച് വാര്‍ഡംഗം തടസപ്പെടുത്തുകയും ഇയാള്‍ക്കെതിരെ പരാതിയും കൊടുപ്പിച്ചിരുന്നതായി പറയപ്പെടുന്നു. ഈ നിര്‍ധന കുടുംബത്തിന്റെ അത്യാവശ്യമായ വീടും ശൗചാലയവും അനുവദിപ്പിക്കാതെ സിപിഎം മെംബര്‍ മനഃപൂര്‍വം തടസപ്പെടുത്തുകയും ദ്രോഹിക്കുകയുമായിരുന്നു. ഇതില്‍ മനംനൊന്താണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു പറയുന്നു. സ്ഥലത്തെത്തിയ പത്തനംതിട്ട ഡിവൈഎസ്പി, ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്നിവരുടെ അനുനയ ശ്രമം അജിയെ ആത്മഹത്യാശ്രമത്തില്‍ നിന്നും പിന്തിരിപ്പിക്കുകയും ചെയ്തു. ഇയാള്‍ക്കെതിരെ നല്‍കിയ കള്ളപരാതി പിന്‍വലിപ്പിക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കാന്‍ വേണ്ട നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് അജി മരത്തില്‍ നിന്നും താഴെയിറങ്ങിയത്. ഫയര്‍ ഫോഴ്‌സ് യൂനിറ്റും സ്ഥലത്തെത്തിയിരുന്നു.
Next Story

RELATED STORIES

Share it