Kollam Local

പരവൂര്‍ പുറ്റിംഗല്‍ വെടിക്കെട്ട് അപകടം: കേന്ദ്രസംഘം 30 മുതല്‍ തെളിവെടുക്കും

കൊല്ലം: പുറ്റിംഗല്‍ വെടിക്കെട്ട് അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സംഘം 30 മുതല്‍ തെളിവെടുപ്പ് ആരംഭിക്കും. ചെന്നൈയിലെ ജോയിന്റെ ചീഫ് കണ്‍ട്രോളര്‍ ഒഫ് എക്‌പ്ലോസീവ്‌സ് എ കെ യാദവിന്റെ നേതൃത്വത്തിലുള്ള കമ്മീഷനാണ് അപകടം നടന്ന സ്ഥലത്തും മറ്റിടങ്ങളിലും തെളിവെടുപ്പ് നടത്തുന്നത്.
ഏപ്രില്‍ പത്തിനാണ് ക്ഷേത്രപരിസരത്ത് ദുരന്തം ഉണ്ടായത്. ഇത് സംഭവിക്കാനിടയായ കാരണങ്ങളും സാഹചര്യങ്ങളും നിരവധി പേരുടെ ജീവനും സ്വത്തിനും നഷ്ടമുണ്ടായതും മറ്റനവധിപേര്‍ക്ക് പരിക്ക് സംഭവിച്ചതും അടക്കമുള്ള കാര്യങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ഈ സംഘത്തെ പ്രധാനമായും ചുമതലപ്പെടുത്തിയിട്ടുള്ളത്.
പ്രധാനമായും നാല് വിഷയങ്ങളാണ് അന്വേഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. അപകടം ഉണ്ടായപ്പോള്‍ നേരിട്ടുള്ളതും ഏറ്റവും അടുത്തതുമായ കാരണങ്ങള്‍ കണ്ടെത്തല്‍, അപകടത്തിലേയ്ക്ക് നയിച്ച സംഭവത്തിന്റെ സാഹചര്യവും അനുക്രമവും നിര്‍ണയിക്കല്‍ എന്നിവയാണ് ആദ്യത്തെ രണ്ട് വിഷയങ്ങള്‍.അപകടത്തിന് ഇടയാക്കിയ നിയമപ്രകാരവും ഭരണാധികാരപരവും നടപടിക്രമപരവുമായ പോരായ നിര്‍ണയിക്കല്‍, ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രതിവിധികള്‍ നിര്‍ദേശിക്കല്‍ എന്നിവയാണ് മറ്റ് അന്വേഷണ വിഷയങ്ങള്‍.അപകടം നടന്ന സ്ഥലത്തും പരവൂര്‍ മുനിസിപ്പല്‍ ഓഫിസിലുമാണ് 30ന് കമ്മീഷന്റെ ആദ്യ സിറ്റിങ്.
സ്ഥലപരിശോധനയും പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പും അന്ന് നടക്കുമെന്ന് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ അറിയിച്ചു.അടുത്തദിവസവും മുനിസിപ്പല്‍ ഓഫിസിലാണ് തെളിവെടുപ്പ്. മരിച്ചവരുടെ ബന്ധുക്കള്‍, ജിവിച്ചിരിക്കുന്നവരും പരിക്കേറ്റവരും അല്ലെങ്കില്‍ അവരുടെ പ്രതിനിധികള്‍, അപകടത്തിന്റെ ദൃക്‌സാക്ഷികള്‍ എന്നിവരില്‍ നിന്നായിരിക്കും അന്ന് തെളിവെടുപ്പ് നടത്തുക. ജൂണ്‍ ഒന്നിനും ഇവരില്‍ നിന്നും തെളിവെടുപ്പ് നടത്തും.ജൂണ്‍ രണ്ടിന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിലെ കോണ്‍ഫറന്‍സ് ഹാളിലാണ് കമ്മീഷന്റെ സിറ്റിങ്.
കുറ്റാരോപിതര്‍, വെടിക്കെട്ട് നിര്‍മാതാക്കള്‍, പുറ്റിംഗല്‍ ക്ഷേത്രം മാനേജിങ് കമ്മിറ്റി ഭാരവാഹികള്‍ എന്നിവരില്‍ നിന്നായിരിക്കും അന്ന് തെളിവെടുപ്പ് നടത്തുന്നത്.മൂന്നിനും നാലിനും ആശ്രാമത്ത് തന്നെയാണ് സിറ്റിങ്. രണ്ടു ദിവസവും സംസ്ഥാന സര്‍ക്കാരിലെയും കേന്ദ്രസര്‍ക്കാരിലെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്ന് കമ്മീഷന്‍ തെളിവുകള്‍ ശേഖരിക്കും.
മൊഴി നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് വാക്കാലും സത്യവാങ്മൂലത്തിന്റെ രൂപത്തിലും നല്‍കാമെന്ന് അന്വേഷണ സംഘത്തിന്റെ തലവന്‍ അറിയിച്ചു. എല്ലാ ദിസവവും അന്വേഷണ സംഘത്തിന്റെ സിറ്റിംഗ് ആരംഭിക്കുന്നത് രാവിലെ 10.30മുതല്‍ ആയിരിക്കും.
അന്വേഷണ കമ്മീഷന് സിവില്‍ കോടതിയുടെ എല്ലാ അധികാരങ്ങളും ഉണ്ടായിരിക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ ഏതെങ്കിലും വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടാല്‍ ഓരോ വ്യക്തിയും അതിന് നിയമപ്രകാരം ബാധ്യസ്ഥനായിരിക്കും.കമ്മീഷന് മുമ്പാകെ നല്‍കുന്ന തെളിവുകള്‍ തെറ്റായ തെളിവുകള്‍ നല്‍കുന്നതിലുള്ള നിയമനടപടികള്‍ ഒഴികെ ഏതെങ്കിലും സിവിലോ ക്രിമിനലോ ആയ നടപടികള്‍ക്ക് പ്രസ്തുത വ്യക്തിയെ വിധേയനാക്കുവാനോ അയാള്‍ക്കെതിരേ അത്തരം നടപടിക്രമങ്ങള്‍ പ്രയോഗിക്കാനോ ഉപയോഗിക്കുന്നതല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ കമ്മീഷനില്‍ ഡോ.എ കെ യാദവിനെ കൂടാതെ മൂന്ന് സാങ്കേതിക വിദഗ്ധരെക്കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹൈദരാബാദിലെ ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഒഫ് എക്‌സ്‌പ്ലോസീസും മലയാളിയുമായ ആര്‍ വേണുഗോപാല്‍, മുന്‍ ജോയിന്റ് ചീഫ് കണ്‍ട്രോളര്‍ ഒഫ് എക്‌സ്‌പ്ലോസീവ്‌സ് ജി എം റെഡ്ഡി, കൊല്ലം കരിക്കോട് ടികെഎം എന്‍ജിനീയറിങ് കോളജിലെ കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം മേധാവി ഡോ.കെ ബി രാധാകൃഷ്ണന്‍ എന്നിവരാണ് സംഘത്തിലുള്ളത്.
Next Story

RELATED STORIES

Share it