Sports

പരമ്പര പിടിക്കാന്‍ നീലപ്പട



കാണ്‍പൂര്‍: ഇന്ത്യ- ന്യൂസിലന്‍ഡ് മൂന്ന് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ അവസാന മല്‍സരം കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുമ്പോള്‍ ഇരുകൂട്ടര്‍ക്കും ജയം അനിവാര്യം. മുംബൈയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ അപ്രതീക്ഷിതമായി ന്യൂസിലന്‍ഡ് ഇന്ത്യയെ ആറു വിക്കറ്റിന് മുട്ടുകുത്തിച്ച് പരമ്പരയില്‍ 1-0ന് മുന്നിട്ടു നിന്നപ്പോള്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച ഇന്ത്യ പൂനെയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ആറ് വിക്കറ്റിന് ജയിച്ച് പരമ്പര സമനിലയിലാക്കി. ഇന്നു നടക്കുന്ന നിര്‍ണായക മല്‍സരത്തിലെ വിജയിയാവും പരമ്പര സ്വന്തമാക്കുക. ആദ്യമായാണ് കാണ്‍പൂര്‍ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയം അന്താരാഷ്ട്ര ഏകദിനത്തിന് വേദിയാവുന്നത്്്.തുടര്‍ച്ചയായി ആറ് ഏകദിന പരമ്പര വിജയിച്ച് മുന്നേറുന്ന ഇന്ത്യന്‍ ടീമിന് ഇന്നത്തെ മല്‍സരത്തില്‍ വീഴ്ച പറ്റിയാല്‍ വന്‍ തിരിച്ചടിയാവും അത്. ഒന്നാം ഏകദിനത്തില്‍ ബാറ്റിങിലും ബൗളിങിലും വരുത്തിയ പാളിച്ചകള്‍ മനസ്സിലാക്കി തന്ത്രപരമായി വീഴ്ചകള്‍ ഓരോന്നായി പരിഹരിച്ച ഇന്ത്യ  രണ്ടാം ഏകദിനം വരുതിയിലാക്കുകയായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷം ടീമില്‍ അവസരം ലഭിച്ച ദിനേഷ് കാര്‍ത്തിക്ക് രണ്ടാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറിയോടെ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ഓപണര്‍ ശിഖാര്‍ ധവാനും അവസരത്തിലൊത്തുയരുന്നത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംമ്രയും രണ്ടാം ഏകദിനത്തില്‍ പുറത്തെടുത്ത ബൗളിങ് മികവ് ഇത്തവണയും ആവര്‍ത്തിച്ചാല്‍ ഇന്ത്യയ്ക്ക് അനായാസം വിജയം കൈപ്പിടിയിലാക്കാം. ചൈനാമെന്‍ കുല്‍ദീപ് യാദവിന് പകരക്കാരനായെത്തിയ അക്‌സര്‍ പട്ടേല്‍ മികവിനൊത്ത പ്രകടനം കാഴ്ചവയ്ക്കുന്നതും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നു. ഓപണിങില്‍ രോഹിത് ശര്‍മയ്ക്ക് ഫോം കണ്ടെത്താനാവാത്തതാണ് ഇന്ത്യയുടെ  പ്രധാന  തലവേദന. സ്വന്തം കളിത്തട്ടില്‍ കോഹ്‌ലിപ്പട പരമ്പര പിടിക്കാനിറങ്ങുമ്പോള്‍ ജയത്തോടെ കരുത്തുകാട്ടാനുറച്ചാവും കെയ്ന്‍ വില്യംസണും സംഘവും പാഡണിയുക.
Next Story

RELATED STORIES

Share it