പഠന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നാടകം: കെ ബാബു

തിരുവനന്തപുരം: സിപിഎം പഠന കോണ്‍ഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള നാടകമാണെന്ന് മന്ത്രി കെ ബാബു. മുമ്പെങ്ങുമില്ലാത്ത സിപിഎമ്മിന്റെ വികസന പ്രേമം വരാന്‍ പോവുന്ന തിരഞ്ഞെടുപ്പു മുന്നില്‍കണ്ട് മാത്രമാണെന്നും ബാബു പ്രസ്താവനയില്‍ പറഞ്ഞു. തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ ആറു മണിക്കൂറിനുള്ളില്‍ എത്താന്‍ കഴിയുന്ന രീതിയില്‍ റോഡ് വികസനം ഉണ്ടാവണമെന്നാണ് സിപിഎം പിബി അംഗം പിണറായി വിജയന്‍ പറയുന്നത്.
തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെയുള്ള എക്‌സ്പ്രസ് ഹൈവേ നിര്‍മാണത്തെക്കുറിച്ച് യുഡിഎഫും മുഖ്യമന്ത്രിയും പത്തു വര്‍ഷം മുമ്പ് നിര്‍ദേശം മുന്നോട്ടുവച്ചപ്പോള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തവരാണ് പിണറായിയും സിപിഎമ്മും. ഇത്തരമൊരു ഹൈവേ വന്നാല്‍ കേരളം രണ്ടായി വിഭജിക്കപ്പെടുമെന്നു പ്രചാരണം നടത്തുകയും ചെയ്തു. വ്യാജപ്രചാരണം നടത്തി കേരളത്തിന്റെ വികസനത്തെ പതിറ്റാണ്ടുകളോളം പിന്നോട്ടുനയിച്ച സിപിഎം കേരള ജനതയോട് മാപ്പു പറയണം. എങ്കില്‍ മാത്രമേ ഇപ്പോഴത്തെ ഈ നിലപാടുമാറ്റത്തിന് ആത്മാര്‍ഥതയുണ്ടെന്നു കരുതാനാവൂവെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം തിരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ആര്‍ക്കാണറിയാത്തത്. തലയറുക്കലും ബോംബുണ്ടാക്കലും ഉപേക്ഷിച്ചിട്ടു പോരേ ഇത്തരം പ്രഖ്യാപനങ്ങളെന്നും മന്ത്രി ചോദിച്ചു. മുമ്പ് സിപിഎം നടത്തിയ പഠന കോണ്‍ഗ്രസ്സില്‍ എന്തെല്ലാം പറഞ്ഞിരിക്കുന്നു. ആ നിര്‍ദേശങ്ങള്‍ക്ക് സിപിഎം കടലാസിന്റെ വിലപോലും നല്‍കിയിട്ടില്ല. പഠന കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചിട്ടുള്ള ഏതെങ്കിലും ഒരു നിര്‍ദേശം സിപിഎം ഇതിനകം നടപ്പാക്കിയതിനു രേഖയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
Next Story

RELATED STORIES

Share it